Sunday 4 December 2016

മലയാള ചലച്ചിത്രാനുവർത്തനത്തിന്റെ സാംസ്കാരിക പഠനം

അനുകല്പനം/അനുവർത്തനം, സാഹിത്യകൃതിയെ ദൃശ്യമാധ്യമത്തിലേക്ക് പകർത്തുന്ന പക്രിയ.ചലച്ചിത്രാനുകല്പനത്തിന് സിനിമയുടെ ആവിർഭാവത്തോളം പഴക്കമുണ്ട്.1887-ൽ ലൂമിയർ സഹോദരന്മാരൊരുക്കിയ "ദ് ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ് " എന്ന ഹ്രസ്വചിത്രം അനുകല്പനത്തിന്റെ ആദ്യകാലമാതൃകയാണ്. സിനിമയുടെ വിവിധ പരിണാമദശകളിൽ ബൈബിൾ ചെലുത്തിയ സ്വാധീനത്തിന് തത്തുല്യമായ സ്ഥാനമാണ് ഇന്ത്യൻ സിനിമയിൽ ഇതിഹാസപുരാണങ്ങൾക്ക്. മലയാളത്തിലെ രണ്ടാമത്തെ സിനിമയായ മാർത്താണ്ഡവർമ്മ ,സി വി രാമൻപിള്ളയുടെ നോവലിനെ അവലംബമാക്കി നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രനുകല്പനമാണ്.തുടർന്നിങ്ങോട്ട് സാഹിത്യകൃതികളെ ഉപജീവിച്ചുകൊണ്ട് നിരവധി സിനിമകൾ മലയാളത്തിൽ വന്നെങ്കിലും,  കാര്യമാത്ര പ്രസക്തമായ അനുകല്പനപഠനങ്ങൾ മലയാളത്തിൽ നന്നേകുറവാണ്. ഇവിടെയാണ്, ഡോ.രാജേഷ്.എം.ആർ-ന്റെ "മലയാളസിനിമ അനുവർത്തനത്തിന്റെ സംസ്കാര പഠനം" എന്ന കൃതി പ്രസക്തമാകുന്നത്. ചെറുകഥയും നാടകവും നോവലും സിനിമയിലേക്ക് അനുവർത്തനം ചെയ്യുമ്പോഴുള്ള സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക സംക്രമണത്തെക്കുറിച്ച് കൃതി ചർച്ചചെയ്യുന്നു. മൂലകൃതിയോട് കൂറ് പുലർത്തിക്കൊണ്ട് അനുവർത്തനം നടത്തേണ്ടതെന്ന അഭിപ്രായമായങ്ങളായിരുന്നു ആദ്യകാല സിദ്ധാന്തങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ പിന്നീടുള്ള സിദ്ധാന്തങ്ങൾ സാഹിത്യത്തെ കേവലം അസംസ്കൃതവസ്തുവായിക്കണ്ട് ദൃശ്യഭാഷയ്ക്കിണങ്ങുന്ന വിധത്തിൽ ആവിഷ്കരിക്കുകയാണ് ചെയ്തത്. ചലച്ചിത്രാനുകല്പനങ്ങളെ മൂലകൃതിയോട് തട്ടിച്ചുനോക്കുന്ന ഒരു പൊതുബോധം ഇന്നും നിലനിൽക്കുന്നു എന്നതാണ് ഇവിടെ വൈരുധ്യം.ജോൺ ഡ്രൈഡൻ,ജോഫ്രി വാഗ്നർ,ഗസ്റ്റൺ റോബർജ് തുടങ്ങിയവർ സിദ്ധാന്തികരിക്കുന്നത് ചലച്ചിത്രഭാഷയുടെ ശൈലിക്കിണങ്ങും വിധത്തിൽ സാഹിത്യകൃതിയെ ഒരു അസംസ്കൃത വസ്തുവായി സമീപിക്കാമെന്നാണ്.ശബ്ദസന്നിവേശം, ചിത്രസംയോജനം, നിറവിന്യാസം, ക്യാമറയുടെ ചലനം, പശ്ചാത്തല സംഗീതം എന്നീ സാങ്കേതികഘടകങ്ങളുടെ വിശകലനം കൂടി സിനിമ ആവശ്യപ്പെടുന്നത്;സാഹിത്യത്തിന്റെ ഭാഷയിൽ നിന്ന് വ്യത്യസ്തമാണ് സിനിമയുടെ ഭാഷ എന്നതിനാലാണ്. അതിനാൽ അനുവർത്തനത്തിന്റെ പ്രശ്നങ്ങൾ പ്രതിനിധാനം ചെയ്യുന്നത്, രണ്ട് വ്യത്യസ്ത മാധ്യമങ്ങളുടെ വ്യത്യസ്ത സൗന്ദര്യ-സാംസ്കാരിക തലങ്ങളെയാണ്. സാഹിത്യവും സിനമയും താരതമ്യം ചെയ്ത് വിലയിരുത്തുകയല്ല, മറിച്ച് അവ തമ്മിലുള്ള അന്തരം ഏതുവിധത്തിലാണ് രൂപപ്പെട്ടിരിക്കുന്നതെന്ന അന്വേഷണമാണ് "മലയാളസിനിമ അനുവർത്തനത്തിന്റെ സാംസ്കാരിക പഠനം".



ഒന്നാം അദ്ധ്യായമായ അനുവർത്തനത്തിന്റെ സൈദ്ധാന്തിക മാതൃകകൾ, അനുവർത്തനം വഴി രൂപപ്പെടുന്ന സാംസ്കാരികപാഠങ്ങളെ വിശകലനം ചെയ്തെടുക്കാൻ ക്രിസ്റ്റ്യൻ മെറ്റ്സ്,ഴാക്ക് ലക്കാൻ, ലൂയി അൽത്തൂസർ ,റൊളാങ്ങ് ബർത്ത്, ലോറ മൾവി തുടങ്ങിയ നിരവധി സൈദ്ധാന്തികരുടെ സിദ്ധാന്തങ്ങളെ പരിചയപ്പെടുത്തികൊണ്ട് ശ്രമിക്കുന്നു. വിവർത്തന സങ്കല്പനങ്ങളെ പിൻപറ്റി രൂപപ്പെട്ട ആദ്യകാല അനുകല്പന സിദ്ധാന്തങ്ങൾ, ദൃശ്യമാധ്യമത്തിന്റെ സവിശേഷതകൾക്ക് അനുസൃതമായി രൂപാന്തരപ്പെട്ടു. ആ നിലയ്ക്ക് ആദ്യകാല അനുകല്പനങ്ങളിൽ നിന്ന് പിൻകാല അനുകല്പനങ്ങൾക്കുണ്ടായ മാറ്റം ഈ അദ്ധ്യായത്തിൽ വിശകലനം ചെയ്യുന്നു. ക്യാമറയുടെ ചലനം, ശബ്ദസന്നിവേശം, ചിത്രസംയോജനം, നിറവിന്യാസം എന്നിവയൊക്കെ സിനിമയ്ക്ക് സൗന്ദര്യാനുഭൂതിയോടൊപ്പം അർത്ഥ തലങ്ങും പ്രദാനം ചെയ്യുന്നതെങ്ങനെയെന്ന് ഉദാഹരണങ്ങളിലൂടെ പഠനവിധേയമാക്കുന്നു. അതിനുശേഷം ചെറുകഥ, നാടകം, നോവൽ എന്നീ സാഹിത്യഗണങ്ങളെ അവലംബമാക്കി അനുവർത്തനങ്ങളുടെ സാദ്ധ്യതകൾ സൈദ്ധാന്തികാന്തരീക്ഷത്തിലൂടെ വെളിപ്പെടുത്തുകയാണ് തുടർന്നുള്ള മൂന്ന് അദ്ധ്യായങ്ങളിൽ. സാഹിത്യകൃതിയെന്ന നിലയ്ക്കും സിനിമയെന്ന നിലയ്ക്കും ഏറെ പ്രശസ്തമായ "ഓളവും തീരവും","കാഞ്ചനസീത", "മതിലുകൾ" എന്നീ സാഹിത്യ-സിനിമാ പാഠങ്ങളെ താരതമ്യപഠനത്തിന് വിധേയമാക്കുന്നു. ഈ കൃതിയുടെ രീതിശാസ്ത്രം അനുവർത്തനസിദ്ധാന്തങ്ങളുടെയും സാംസ്കാരികസിദ്ധാന്തങ്ങളുടെയും പിൻബലത്തിൽ രൂപപ്പെടുത്തിയെടുത്തതാണ്. സാഹിത്യത്തിൽ നിന്ന് വ്യത്യസ്തമായി സിനിമയെ കാണുകയും ദൃശ്യമാധ്യമത്തിന്റെ ചിഹ്നവ്യവസ്ഥയ്ക്കനുസൃതമായി അതിനെ വിലയിരുത്തുകയും ചെയ്യുന്ന സൈദ്ധാന്തിക സമീപനം കൈക്കൊണ്ടിരിക്കുകയാണ്.സാഹിത്യം സിനിമയാകുമ്പോൾ അത് വ്യത്യസ്തമായ ആശയമാണ് നിർമ്മിച്ചെടുക്കുകയെന്ന ബോധം ഈ മൂന്ന് അദ്ധ്യായങ്ങളിൽ പ്രകടമാണ്. മൂലകൃതിയെ അതേപടി പിന്തുടരാതെ, അതിനോടു കൂറുപുലർത്താതെ സിനിമയുടെ ദൃശ്യവല്ക്കരണ സാദ്ധ്യതയ്ക്ക് ശ്രമിക്കുന്ന അനുവർത്തനങ്ങളെ സിനിമയുടെ വ്യാകരണമുപയോഗിച്ച് വിശകലനം ചെയ്യുന്ന ഒരു രീതിശാസ്ത്രത്തെയാണ് ഡോ.രാജേഷ്.എം.ആർ പിന്തുടരുന്നതെന്ന് വ്യക്തം. അതിന് തെളിവാണ് "ഓളവും തീരവും - ചെറുകഥയും സിനിമയും ", "കാഞ്ചനസീത-നാടകവും സിനിമയും", "മതിലുകൾ - നോവലും സിനിമയും " എന്നീ മൂന്ന് അദ്ധ്യായങ്ങൾ.ചെറുകഥ, നാടകം, നോവൽ എന്നീ സാഹിത്യപാഠങ്ങളെ സിനിമയിലേക്ക് പരിവർത്തനപ്പെടുത്തുമ്പോഴുള്ള പ്രശ്നപരിസരങ്ങളെ വേണ്ടവിധം വിശകലനം ചെയ്തശേഷം,നാല് അദ്ധ്യായങ്ങളിലൂടെ നടത്തിയ ചർച്ചയിലൂടെയും വിശകലനത്തിലൂടെയും ഉരുത്തിരിഞ്ഞ നിഗമനങ്ങളെ ഉപസംഹാരത്തിൽ ക്രോഡീകരിക്കുന്നു. സിനിമാ വായനയുടെ വേറിട്ട മാതൃകയായ ഈ കൃതി സിനിമാപ്രേമികൾക്കും പൊതുവായനാസമൂഹത്തിനും ഒരുപോലെ മുതൽകൂട്ടായിരിക്കും.
               ...............................

Saturday 20 August 2016

പ്രേതം

പുണ്യാളൻ അഗർബത്തീസ്‌, സു സു സുധി വാത്മീകം എന്നീ സിനികർക്കു ശേഷം രഞ്‌ജിത്ത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ ചിത്രമാണ്‌ പ്രേതം.

ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയ അന്നുമുതൽ, തുടങ്ങിയ പ്രതീക്ഷകളെ സിനിമ നിലനിർത്തുന്നുണ്ട്.126 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, പ്രിയലാൽ, ഷിബു, ഡെന്നി എന്നീ സുഹൃത്തുക്കളിൽനിന്നും ആരംഭിക്കുന്നു. ഒരുമിച്ച്‌ താമസിക്കുന്ന ഇവർ, തങ്ങളുടെ താമസസ്ഥലത്ത്‌ അസ്വാഭാവികമായ ചിലത്‌ കണ്ടെത്തുന്നു.അതോടെ പള്ളീലച്ചന്റെ സഹായം തേടുകയാണ് മൂവരും.എന്നാൽ ആ ദൗത്യത്തിൽ അച്ഛൻ പരാജയപ്പെടുന്നു. ഈ സമയത്താണ് മെന്റലിസ്റ്റായ ജോൺ ഡോൺ ബോസ്കോ രംഗപ്രവേശം ചെയ്യുന്നത്.ലോകപ്രശസ്തരായ അഞ്ചു മെന്റലിസ്റ്റുകളിൽ ഒരാളായ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചു. ലുക്കിലും ഭാവത്തിലും എന്നും വ്യത്യസ്തപരീക്ഷണങ്ങൾ നടത്തുന്നതിൽ തത്പരനായ #Jayasurya, മറ്റുള്ളവരുടെ മനസ്സുവായിക്കുന്ന കഥാപാത്രമായി, വളരെ നല്ല രീതിയിൽത്തന്നെ പെർഫോം ചെയ്തു.
                 
ഡെന്നി എന്ന കഥാപാത്രത്തെ അജു വർഗ്ഗീസും, ഷിബു എന്ന കഥാപാത്രത്തെ ഗോവിന്ദ്‌ പത്മസൂര്യയും, പ്രിയലാൽ എന്ന കഥാപാത്രത്തെ ഷറഫുദ്ദീനും, സുഹാനിസ എന്ന കഥാപാത്രത്തെ പേർളി മാണിയും അവതരിപ്പിച്ചു. മൂന്ന് നടന്മാരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. അജു വർഗ്ഗീസ്‌, ഷറഫുദ്ദീൻ എന്നിവർ നന്നായി ചിരിപ്പിച്ചു.ധർമ്മജൻ അവതരിപ്പിച്ച ‘യേശു’ എന്ന കഥാപാത്രത്തിന്റെ സംശയങ്ങൾ, ഫേസ്ബുക്ക്‌ ട്രോളന്മാരേപ്പോലും കവച്ചുവയ്ക്കുന്ന വിധത്തിലുള്ളതാണ്‌. ഒപ്പം , മതങ്ങളെ വിമർശനാത്മകമായ സംശയങ്ങളാൽ മുൾമുനയിൽ നിർത്താനും യേശു ശ്രമിക്കുന്നു.ആകാശ്‌ കുര്യൻ എന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ വിജയ് ബാബു അവതരിപ്പിച്ചു. ഹരീഷ് പെരടി, ദേവന്‍, സുനില്‍ സുഖദ, ശ്രുതി രാമചന്ദ്രന്‍, ആര്യ സതീഷ്, അഞ്ജന, ശരണ്യാമേനോന്‍, സതി പ്രേംജി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജിത്തു ദാമോദരന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടതാണ്.റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. ‘ഒരുത്തിക്ക്‌ പിന്നിൽ’ എന്നുതുടങ്ങുന്ന ഒരേയൊരു ഗാനമേ ചിത്രത്തിലുള്ളു.
 സമകാലിക സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു വിഷയമാണ്‌ ചിത്രം കൈകാര്യം ചെയ്യുന്നത്‌. വിഷയത്തോട്‌ സംവിധായകൻ പരമാവധി കൂറുപുലർത്തിയിട്ടുമുണ്ട്.കോമഡികൾ ദ്വയാർത്ഥ പ്രയോഗങ്ങളുടെയും, സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെ ഒരു സമാഹാരം തന്നെയായിരുന്നു. ഇത്തരത്തിൽ സ്ത്രീവിരുദ്ധ സംഭാഷണങ്ങളുള്ള സിനിമ പുരുഷകങ്ങളിലെ ലൈംഗികതൃഷ്ണകളെ തൃപ്തിപ്പെടുത്തുന്ന ഒന്നാകുന്നു. ഹൊറർ സിനിമയ്ക്കുവേണ്ട എല്ലാ ചേരുവുകളില്ലെങ്കിലും ചിലയിടങ്ങളിൽ പ്രേക്ഷകനെ പേടിപ്പിക്കുന്നുണ്ട് സിനിമ. അതേ സമയം സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.. മറ്റ് ഹൊറർ സിനിമകളെ ഓർമ്മപ്പെടുത്തുന്ന ഭാഗങ്ങളിൽ ആ സിനിമയുടെ പേരുകൾ കൊണ്ടുവന്ന് പ്രേക്ഷകന്റെ കയ്യടി നേടാനും സംവിധായകന് കഴിയുന്നു. അതേപോലെ പ്രേതത്തിന് [സിനിമയിൽ വരുന്ന പ്രേതത്തിന് ] കണ്ടു ശീലിച്ച കോസ്റ്റ്യൂമിൽ നിന്നും മോചനം നൽകാനും സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നു.

Saturday 13 August 2016

ശരീരത്തിൻമേലുള്ള പേരെന്ന പകിട്ടിന്റെ അസാന്നിധ്യത്തെ തലപ്പാവാക്കുന്ന പേരറിയാത്തവരിലേക്കുള്ള ദൂരം കുറച്ചധികമാണ്. അവരുടെ ജീവിതങ്ങളെ മുഴുവനായും ഉൾക്കൊള്ളാനാവാതെ (ആന്തര സംഘർഷങ്ങളിലേക്ക് കടന്നു കയറാനാവാതെ ) പുറംപേച്ചിൽ നിന്നു പോവുന്നുണ്ട്  Bijukumar Damodaran-ന്റെ പേരറിയാത്തവർ.അമ്മയോടുള്ള ( മരിച്ചുപോയ തന്റെ അമ്മയോടുള്ള ) മകന്റെ ആത്മഭാഷണത്തിലൂടെ (അതൊരു ആത്മഭാഷണമാണെന്ന് കുട്ടിക്ക് മനസിലാകണം എന്നില്ല) വികസിക്കുന്ന കഥയ്ക്ക് കൃത്യമായ വൈകാരിക അന്തരീക്ഷം ഒരുക്കാനാവാതെ പരാജയപ്പെട്ടു പോകുന്നുണ്ട് സംവിധായകൻ എന്ന നിലയിൽ Dr.ബിജു. അച്ഛൻ മകൻ സ്നേഹ ബന്ധങ്ങളെ വേണ്ട വിധം പ്രേക്ഷകനിലേക്ക് എത്തിക്കാനായോ എന്ന ചോദ്യം ബാക്കിയാണ്. കാരണം, അത്തരത്തിലുള്ള ഒരു ആഴം ആ സിനിമയിലില്ല. നിരവധി പേരറിയാത്തവരുടെ ജീവിതങ്ങളെ ദൃശ്യവത്ക്കരിക്കുന്നുണ്ടെങ്കിലും കഥാപാത്രങ്ങളെ ഉൾക്കൊണ്ടവർ വളരെ കുറച്ച് .ഇടയ്ക്കു കടന്നുവരുന്ന പശ്ചാത്തല സംഗീതം സിനിമയോട് അത്ര കണ്ട് ചേർന്നു നിൽക്കുന്നില്ല. ഇത്തരം പോരായ്മകൾ ഒരു ആസ്വാദകനെന്ന നിലയിൽ എന്നിൽ പടർത്തിയ നിരാശ വലുതാണ്. സുരാജ് വെഞ്ഞാറമൂട്,മാസ്റ്റർ ഗോവർദ്ധൻ, ഇന്ദ്രൻസ്, ചെമ്പിൻ അശോകൻ, ബാലകൃഷ്ണൻ എന്നിവരുടെ അഭിനയങ്ങൾ എടുത്തു പറയേണ്ടത് തന്നെയാണ്. കഥാനായകന്റെ മകന്റെ ചെരുപ്പ് നേരെയാക്കിയ ശേഷം ഒരു ചായ കുടിക്കാനായി എഴുന്നേൽക്കുന്ന ചെരുപ്പുകുത്തി ( ചെമ്പൻ അശോകൻ) തന്റെ ഭാഗം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്; ഊരിലെ ഭാഷയും നാഗരിക ഭാഷയും സംസാരിക്കുന്ന ഇന്ദ്രൻസും, അദ്ദേഹത്തിന്റെ മകളും വളരെ തന്മയത്തത്തോടെ അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. ഇന്ദ്രൻസിന്റെ ഭാര്യയുടെ ( സീമാജി.നായർ ) നാഗരിക പേച്ച് ഒരു കല്ലുകടി തന്നെയായിരുന്നു.
          മഴ പെയ്ത് റോഡരുകിൽ തളം കെട്ടിയ വെള്ളത്തിൽ തെളിഞ്ഞ ഫ്ലാറ്റും , അതിനെ മായ്ച്ചു കളഞ്ഞ് കടന്നുപോയ കോപ്പറേഷൻ ലോറിയും ഏറെ മനോഹരമായ ദൃശ്യമായിരുന്നു (മഴ പെയ്ത് റോഡരുകിൽ തളം കെട്ടിയ വെള്ളത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങൾ പ്രതിഫലിക്കാതെ പോകുന്നത് സമൂഹക്കാഴ്ച്ചയുടെ സൗന്ദര്യബിംബങ്ങളിൽ  അവർക്ക് ഇടമില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കാൻ പര്യാപ്തമാണ്).അതു പോലെ ട്രാഫിക്ക് സിഗ്നലിനു മുന്നിൽ വന്നു നിന്ന രണ്ടു വാഹനങ്ങളിൽ ഒന്നിൽ തൊഴിലാളികളും മറ്റൊന്നിൽ അറക്കാൻ കൊണ്ടു പോകുന്നമാടുകളും വരുന്നതോടെ ആ ദൃശ്യത്തിന്റെ രാഷ്ട്രീയം പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങുന്നു.ഇരുവഴിയിലേക്കു പിരിയുന്ന ആ വാഹനങ്ങൾ ജീവിതാവസ്ഥയുടെ വിഭിന്ന ഭാവങ്ങളാണ്. ഒരു പക്ഷെ ഈ സിനിമയുടെ മുഴുവൻ രാഷ്ട്രീയാവസ്ഥകളെയും ഉൾക്കൊള്ളുന്ന ദൃശ്യങ്ങളായിരുന്നു അവ.  യഥാർത്ഥത്തിൽ കഥാനായകനിൽ അപരിചിതമായിരുന്ന പ്രതീഷേധഭാവങ്ങളാണ് അയാളുടെ നിസ്സഹായതയ്ക്ക് ഒരു പരിധിവരെ കാരണം.എന്നാൽ ഇത്തരം ഭാവങ്ങളെ മറികടന്നു കൊണ്ട് സ്വജീവിതത്തെയും സമൂഹത്തെയും നാളെക്കു വേണ്ടി സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് സോനാ നായരും ബാലകൃഷ്ണനും ചെയ്ത കഥാപാത്രങ്ങളിൽ കണ്ടത്. ഒരു സമൂഹത്തോട് നാം കാണിക്കുന്ന അവജ്ഞയോടുള്ള ചിലരുടെയെങ്കിലും പ്രതിഷേധത്തിന്റെ മുഖമാണ് അറക്കാൻ കൊണ്ടുപോകുന്ന മാടുകളിൽ ഒന്നിൽ സ്വഭാവികമായി പ്രകടമായത്. ഇത്തരമൊരു സ്വഭാവിക പ്രതികരണം പോലും നഷ്ടമായവരുടെ ജീവിതമാണ് Dr.ബിജു ദൃശ്യവത്ക്കരിക്കാൻ ശ്രമിച്ചത്.
              ജോലി  സമയ-ദേശബന്ധിതമല്ലെന്ന ബോധ്യം ഉൾക്കൊണ്ടു കൊണ്ട് പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു മനുഷ്യനായാണ് സുരാജിന്റെ കഥാപാത്രം പേരറിയാത്തവനിൽ എത്തുന്നത്.നാഗരിക ജീവിതങ്ങളുടെ പാഴ്വസ്തുക്കളിൽ ആനന്ദത്തിന്റെ ഊടുംപാവും നെയ്ത് ജീവിതത്തിന് (മകന്റെ )നിറം കൊടുക്കുകയാണ് അയാൾ. നിറങ്ങൾ വൈവിധ്യത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും പേരറിയാത്തവരുടെ വർണങ്ങൾ പ്രബലരുടെ സമൂഹത്തിൽ മങ്ങി പോകുന്ന കാഴ്ച്ചയാണ് നമുക്ക് കാണാനാവുന്നത്.

Saturday 18 June 2016

When I was born,I was black
When I grew up,I was black
When I get hot,I'm black
When I get cold,I'm black
When I'm sick,I'm black
When I die,I'm black
When you were born,you were pink
When you grew up,you were white
When you get hot,you go red
When you get cold,you go blue
When you are sick,you go purple
When you die,you go green
AND YET YOU CALL ME COLOURED......
കറുത്തവനു ദാഹജലം പകർന്നു കൊടുക്കാൻ മടിച്ച ആര്യവർഗ്ഗ ധാർഷ്ട്യത്തിനെതിരെ ഇംഗ്ലണ്ടിലെ ബർമിങ്ങ്ഹാം സ്കൂളിലെ വിദ്യാർത്ഥിയുടെ കവിതയാണിത്.കറുപ്പിനോടുള്ള അസഹിഷ്ണുത ലോകമെമ്പാടുമുള്ളതാണ്.

ഒഴിവുദിവസത്തെ കളി അനുവർത്തനത്തിന്റെ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഉണ്ണി.ആർ-ന്റെ ഇതേ പേരിലുള്ള കഥയെ സിനിമയാക്കിയിരിക്കുകയാണ് സനൽകുമാർ ശശിധരൻ. അവസാനനിമിഷം വരെ ആകാംക്ഷ നിലനിർത്തുന്ന ഉദ്വേഗഭരിതമായ രചനയാണ് ഒഴിവുദിവസത്തെ കളി.ഒഴിവുദിവസത്തെ ഒരു കളി എന്നമട്ടിൽ തുടങ്ങുന്ന ആഖ്യാനം അവസാനിക്കുമ്പോഴാണ് അതൊരു കൊലപാതകമായിരുന്നു എന്ന് അനുവാചകർക്ക് മനസ്സിലാവുന്നത്.ഈ കൊലപാതകകഥയെ ഒരു കളി എന്ന നിലയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞ ആഖ്യാനരീതിയാണ് ഈ കഥയെ ശ്രദ്ധേയമാക്കുന്നത്.
    ഒഴിവുദിവസത്തെ കളിയിലെ സൂക്ഷ്മമായ രാഷ്ട്രീയം അധികാരത്തിന്റെ ശ്രേണീവൽക്കരണത്തെയും, ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെയും വെളിവാക്കുന്നു. ഇന്ത്യയിലെ ഭരണവർഗത്തിലൂടെ ബ്രാഹ്മണൻ തങ്ങളുടെ ആശയസംഹിതകളെയാണ് എക്കാലത്തും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഇന്ത്യയിലെ അധഃകൃത വർഗ്ഗത്തിൽപ്പെട്ട സാധാരണ മനുഷ്യൻ ഇത്രത്തോളം പതിതരും, ഹതാശരും തരംതാഴ്ന്നവരും ആയിരിക്കുന്നതിന്റെ കാരണം പൂർണമായും ബ്രാഹ്മണരും അവരുടെ ദർശനവുമാണെന്ന ഡോ.ബി.ആർ.അംബേദ്കരുടെ വിലയിരുത്തലുകളെ ശരി വയ്ക്കുകയാണ് സിനിമ.ഒരു സിനിമ എന്നതിനപ്പുറം യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരമായി ഒഴിവുദിവസത്തെ കളി മാറുന്നു... ശരാശരി മലയാളിയിലെ വംശീയ യാഥാസ്ഥിതികത്വം വച്ചു പുലർത്തുന്ന ,കൂട്ടത്തിലെപ്പോലും അൽപം കറുത്തവനെ തങ്ങളുടെ ആജ്ഞാനുവർത്തിയാക്കാൻ ശ്രമിക്കുന്ന ജുഗുപ്സാവഹമായ ചട്ടമ്പിത്തരത്തിനെയാണ് ഒഴിവുദിവസത്തെ കളി അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. ചക്കയിടാനും കോഴിയെക്കൊല്ലാനും ഒക്കെ അനുയോജ്യൻ കറുത്തവൻ / ദളിതനാണെന്ന സവർണ ബോധത്തെ സിനിമ കാട്ടിതരുന്നു.
     ജാതിയുടെ പേരിൽ ദളിതന് അയിത്തം കൽപിക്കുന്ന സാമൂഹ്യാവസ്ഥ പ്രത്യക്ഷത്തിൽ കേരളത്തിൽ ഇല്ലെങ്കിലും, പരോക്ഷമായി ജാതിയുടെ അടിവേരുകൾ ശക്തമായി ഇവിടെ വ്യാപിച്ചിട്ടുണ്ടെന്ന് സിനിമ കാട്ടിത്തരുന്നു (സമകാലിക സംഭവങ്ങളും). ബ്രാഹ്മണനും ക്ഷത്രിയും വൈശ്യനുമെല്ലാം ചേർന്ന അധികാരവ്യവസ്ഥ തന്ത്രപൂർവം എങ്ങനെ കീഴാളനെ നിഷ്കാസനം ചെയ്യുന്നു എന്നും സ്ത്രീയെ ശരീരമായി മാത്രം കാണുന്ന ആണധികാരത്തെയും തുറന്നുകാട്ടുകയാണ് ഒഴിവുദിവസത്തെ കളി എന്ന സിനിമ .മുഖ്യധാരാ സിനിമകളുടെ ധാരാളിത്തമോ ദുർമ്മേദസ്സോ ഇല്ലാതെ എടുത്ത നല്ല സിനിമയാണിത്. എടുത്തു പറയേണ്ടത് കാസ്റ്റിംഗ് ആണ്. എല്ലാ നടീനടന്മാരും സ്വഭാവികമായ അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു. കുറഞ്ഞ ചിലവിൽ നല്ല സിനിമകൾ ഒരുക്കാമെന്ന് സനൽകുമാർ ശശിധരൻ കാട്ടിത്തരുന്നു.....
"രക്തമെല്ലാം തീരാറായി
ഇനി മുന്നോട്ടു നീങ്ങാൻ
ശക്തിയില്ല "

'കഥകളി' എന്ന സിനിമയ്ക്ക് പ്രദർശന അനുമതി നിഷേധിച്ചിരിക്കുകയാണ്.സിനിമയിൽ നഗ്നതാ പ്രദർശനം ഉണ്ടെന്ന കാരണത്താലാണ് പ്രിയ സുഹൃത്ത് സൈജോ കണ്ണാനിക്കൽ സംവിധാനം ചെയ്ത കഥകളി എന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവച്ചിരിക്കുന്നത്..
സിനിമ കണ്ട സെൻസർ ബോർഡ് അംഗങ്ങൾ കലാമൂല്യമുള്ള ചിത്രമെന്ന് വിലയിരുത്തിയിട്ടും നഗ്നതയുണ്ടെന്ന പേരിൽ സെൻസർ ബോർഡിന്‍റെ സംസ്ഥാന പ്രതിനിധി സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. സിനിമയുടെ നഗ്നതാ പ്രദർശനമുള്ള ക്ലൈമാക്സ് മാറ്റണം എന്നാണ് സെൻസർബോ‍ർഡ് പറഞ്ഞിരിക്കുന്നത്. എന്നാൽ സിനിമ അതാവശ്യപ്പെടുന്ന ഒന്നാണെന്നാണ് സിനിമ കണ്ട എനിക്ക് പറയാനുള്ളത്...'''

         നിലവില്‍ ഫ്രാന്‍സിലെ നീസ് ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച സിനിമക്കും മികച്ച സിനിമാട്ടോഗ്രാഫിക്കുമായി രണ്ടു ഔദ്യോഗിക നോമിനേഷന്‍ ലഭിച്ചിരുന്നു. മാത്രമല്ല അമേരിക്കയിലെ ലോസ് അഞ്ചലോസിലെ സിനി ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നായകന്‍ കഥകളി വേഷം ഉരിഞ്ഞുകൊണ്ട് തികച്ചും ആത്മീയപരമായ പശ്ചാത്തലത്തിലാണ് ചിത്രം പര്യവസാനിക്കുന്നത്. ജനനേന്ദ്രിയങ്ങളോ, സ്ത്രീകളുടെ നഗ്നതയോ കാണിക്കാതെ നഗ്നനായി അകലേക്ക് നടന്നുപോകുന്ന നായകന്‍റെ അവസാന സീനുകള്‍ പൂര്‍ണ്ണമായും മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതായത് climax മാറ്റണമെന്ന് സാരം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ കത്രിക വെക്കുന്ന സെൻസർ ബോർഡിന്റെ നടപടികളെ തടയുക തന്നെ വേണം.
           ദാസ് എന്ന അനാഥന്റെ കഥയാണ് സിനിമ പറയുന്നത്. അനാഥാലയത്തിൽ നിന്നിറങ്ങിയ ദാസിനെ ആശാൻ ഒപ്പം കൂട്ടുന്നതും തുടർന്ന് ആശാന്റെ ചീത്ത വിളി കേട്ട് അലക്കുകാരനായി അയാൾക്കൊപ്പം കഴിയുന്ന ദാസ് ഒരു വിദേശ വനിതയുമായുള്ള സൗഹൃദത്തിലൂടെ തന്റെ നാടിന്റെ കല (കഥകളി )പഠിക്കാൻ തീരുമാനിക്കുന്നതുമാണ് സിനിമ .അന്നേരം അവനു നേരിടുന്ന പ്രശ്നങ്ങളെ സിനിമ അനാവരണം ചെയ്യുന്നു..... കാസ്റ്റിംഗിൽ ചെറിയ പാളിച്ച പറ്റിയിട്ടുണ്ടെങ്കിലും മെയിൻ നടീ നടന്മാരെല്ലാം തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. ചിലയിടങ്ങൾ തനി ഡ്രാമറ്റിക്കായെന്നു തന്നെ പറയാം .എന്നാലും നല്ലൊരു ആവിഷ്ക്കാരമാണ് കഥകളി എന്നതിൽ സംശയമില്ല.

Thursday 9 June 2016

ഒരു നഗരത്തിൽ ഒരു അനീതിയുണ്ടായാൽ ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലതെന്ന് തോന്നുകയാണ്......
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ബലാത്സംഗത്തിനിരയായ സംഭവം;കേസിൽ സർക്കാർ അടിയന്തരമായി ഇടപെടുക തന്നെ വേണം. മേയ് 31-നും ജൂണിനും ഇടയിലുള്ള ദിനങ്ങളിലൊന്നിലാണ് യുവതി ബലാത്സംഗത്തിനിരയായത്. എന്നിട്ട് എന്തുകൊണ്ട് ഇക്കാര്യം പുറം ലോകം അറിഞ്ഞില്ല?
യുവതിയുടെ വീട്ടുകാരാരും പരാതി നൽകിയതായി അറിവില്ല.അതുകൊണ്ടു തന്നെ ഈ കേസിൽ പോലീസ് അന്വേക്ഷണം ഉണ്ടായിട്ടുമില്ല. ഇത് വേട്ടക്കാരന് രക്ഷപ്പെടാനുള്ള അവസരമായി മാറുകയാണ്.ഇതനുവദിച്ചുകൂടാ.പ്രതി എത്ര തന്നെ ഉന്നതനായാലും ശിക്ഷിക്കപ്പെടണം!

NB:- ബലാത്സംഗത്തിനിരയാക്കപ്പെട്ട ആ യുവതിയുടെ ആരോഗ്യസ്ഥിതികളെ കുറിച്ചറിയാൻ നിങ്ങൾ ശ്രമിച്ചോളു. ദയവു ചെയ്ത് അവരുടെ പേരും മുഖവും വെച്ച് അവളുടെ വേദനയെ നിങ്ങൾ ആഘോഷമാക്കാതിരിക്കുക. ഇരകളെ വീണ്ടും വീണ്ടും വേട്ടയാടുകയല്ല മറിച്ച് വേട്ടക്കാരനെ കണ്ടെത്താനും സമൂഹത്തിനുമുന്നിൽ അവനെ കൊണ്ടുവരാനുമാണ് പക്വതയുള്ള ഒരു സമൂഹം ശ്രമിക്കേണ്ടത്.

Tuesday 7 June 2016

കഥയെഴുത്തിന്റെ ഉത്തരാധുനിക ഇടവഴികള്‍



Jun 07 2016 07:39 AM
നിധിൻ.വി.എൻ
കാലത്തെ അതിവർത്തിക്കുമെന്ന ധാരണയിൽ നിന്നുണ്ടായ ദാർശനിക ബോധമായിരുന്നു ആധുനിക മലയാള ചെറുകഥയുടെ ശക്തിയും ദൗർബല്യവും. എഴുത്തുകാരന്റെ/കാരിയുടെ കണ്ണിലൂടെ ലോകത്തെ കാണാൻ പ്രേരിപ്പിക്കുന്ന ആത്മങ്ങളുടെ ആഖ്യാന വഴികളായിരുന്നു അത്. ഒരർത്ഥത്തിൽ അത് സാഹിത്യത്തിലെ എഴുത്തുകാരനെന്ന/കാരിയുടെ സംവർഗ്ഗത്തിന് ആദർശാത്മക നില സൃഷ്ടിച്ചു നൽകി. എഴുത്തുകാരന്റെ/കാരിയുടെ ബോധം ഏറെ ഗാഢവും അഗാധവുമായ അയാളുടെ ചിന്തകളുടെ ഭാഗമായി തിരിച്ചറിയപ്പെട്ടു. ആദർശമുക്തവും മുൻധാരണകളാൽ വികലമാക്കപ്പെടാത്തതുമായ ജീവിതമാണ് ആധുനികോത്തര മലയാള ചെറുകഥാകൃത്തുക്കളുടെ എഴുത്തിൽ നിറയുന്നത്. അസ്തിത്വ പ്രശ്നങ്ങളേക്കാൾ സാംസ്ക്കാരികമായ അന്വേക്ഷണമായി ഓരോ കഥയും മാറുന്നു. ഏകതലത്തിലേക്ക് പൊട്ടിയമരുന്ന ആധുനികതയുടെ കഥന ഭാവുകത്വത്തിൽ നിന്നും അനേക തലങ്ങളിലേക്ക് പൊട്ടിച്ചിതറുന്ന സാംസ്കാരികരൂപമായി നവീനകഥ മാറി. ആധുനികോത്തര മലയാളകഥയിൽ വിപണിസംസ്ക്കാരം, മാധ്യമസംസ്ക്കാരം, സ്ത്രീവാദം, ദളിത് വാദം, പരിസ്ഥിതിവാദം തുടങ്ങിയ വ്യത്യസ്ത ആശയ മണ്ഡലങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സ്വാധീനത്തിന്റെ ഫലമായി ആധുനികോത്തര മലയാളചെറുകഥ എങ്ങനെ രൂപപ്പെട്ടു എന്ന അന്വേക്ഷണമാണ് ഡോ.ദിവ്യ ധർമ്മദത്തന്റെ കഥായനം.

ആധുനികോത്തര മലയാളചെറുകഥയിലെ ദിശാവ്യതിയാനം രേഖപ്പെടുത്തുന്ന പന്ത്രണ്ട് ലേഖനങ്ങളടങ്ങിയ ഈ കൃതിയെ രണ്ടുഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സമകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പന്ത്രണ്ട് ലേഖനങ്ങൾ പ്രാതിനിധ്യ സ്വഭാവമുള്ള ഇരുപത്തെട്ട് കഥകളെയാണ് പഠനവിധേയമാക്കുന്നത്. ആധുനികോത്തര സമൂഹം ശരീരത്തെ എങ്ങനെ വീക്ഷിക്കുന്നു എന്ന പഠനമാണ് 'ആധുനികോത്തരകഥയിലെ ശരീരം' എന്ന ലേഖനം. പി വി ഷാജികുമാറിന്റെ വെള്ളരിപ്പാടം, ഇപി ശ്രീകുമാറിന്റെ പരസ്യശരീരം, സിതാര.എസിന്റെ കറുത്തകുപ്പായക്കാരി എന്നീ കഥകളിലൂടെ സ്ത്രീ ശരീരത്തെ എങ്ങനെ പ്രതിരോധത്തിന്റെ മാധ്യമമായും കാഴ്ച്ചവസ്തുവായും ഉപഭോഗവസ്തുവായും മാറ്റുന്നുവെന്ന് ദിവ്യ സമർത്ഥിക്കുന്നു. ഈ ലേഖനത്തോട് ചേർത്തുവെച്ച് വായിക്കാവുന്ന ലേഖനമാണ് 'ശരീരവും വിപണിയും -ഇ.പി.ശ്രീകുമാറിന്റെ കഥകളിൽ' എന്നത്. അതിനെക്കുറിച്ച് വഴിയേ പറയാം.



അടുത്ത ലേഖനം 'വിമതലൈംഗികത മലയാളചെറുകഥയിൽ' എന്ന വിഷയത്തെ ആധാരമാക്കിയുള്ളതാണ്. സ്ത്രീ-പുരുഷ ബന്ധമാണ് പ്രകൃതിസഹജമെന്നു കരുതുന്നവരാണ് ഭൂരിപക്ഷ സമൂഹവും.എന്നാൽ സമൂഹത്തിന്റെ ഈ വ്യവസ്ഥാപിത ലൈംഗിക ശീലങ്ങളിൽ നിന്നും വ്യതിചലിച്ചു ജീവിക്കുന്നവരുടെ ഏതാനും ചെറുകഥകൾ മലയാള സാഹിത്യത്തിലുണ്ട്. മാധവിക്കുട്ടിയുടെ നപുംസകങ്ങൾ, ഇന്ദുമേനോന്റെ ഒരു ലെസ്ബിയൻ പശു, പ്രമോദ് രാമന്റെ ഛേദാംശജീവിതം, സിതാര.എസിന്റെ ചാന്തുപൊട്ട് എന്നീ കഥകളുടെ വെളിച്ചത്തിൽ വിമതലൈംഗികത മലയാള ചെറുകഥയിൽ എങ്ങനെ അടയാളപ്പെടുന്നുവെന്ന് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നു. കൊളോണിയൽ കാലഘട്ടത്തിൽ രൂപപ്പെട്ട ഇന്ത്യൻ ദേശീയബോധം എങ്ങനെ ഏകശിലാത്മകമായ ദേശീയതയ്ക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് കെ.രേഖയുടെ മഞ്ഞുകുട്ടികൾ, ഇന്ദുമേനോന്റെ സംഘപരിവാർ എന്നീ കഥകളുടെ അടിസ്ഥാനത്തിൽ 'ദേശീയതയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ' എന്ന ലേഖനത്തിൽ പറയുന്നു.

അഗോളവത്ക്കരണം, കമ്പോളസംസ്ക്കാരം, മാധ്യമസംസ്ക്കാരം എന്നിവയാണ് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ കേരളസമൂഹത്തെ സ്വാധീനിച്ച ചില പ്രധാന ഘടകങ്ങൾ.ഇതിന്റെ ഫലമായി സമൂഹത്തെ മുഴുവൻ വിപണിയായി കാണുന്ന, വ്യക്തിയുടെ സ്വകാര്യതപോലും വിറ്റുകാശാക്കുന്ന കമ്പോള - മാധ്യമ സംസ്ക്കാരത്തിന്റെ ഇരകളായി മാറിയിരിക്കുകയാണ് കേരളീയർ. സമൂഹത്തിലെ മൂല്യവ്യവസ്ഥകൾക്കുപകരം കമ്പോളാധിഷ്ഠിത മൂല്യങ്ങൾ സ്ഥാനം പിടിക്കുന്നു. തത്ഫലമായി അപമാനവീകരണം കേരള സമൂഹത്തെ അർബുദം പോലെ ബാധിച്ചിരിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ചരിഞ്ഞ സുഷിരങ്ങൾ, കൊച്ചുബാവയുടെ വ്യദ്ധമാതാവ്, ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ മലബാർ എക്സ്പ്രസ്, സുഭാഷ് ചന്ദ്രന്റെ തല്പം, എം.മുകുന്ദന്റെ ഫോട്ടോ, ഇ.പി.ശ്രീകുമാറിന്റെ വൃദ്ധജന ബാങ്ക്, അശോകൻ ചരുവിലിന്റെ പലതരം വീടുകൾ എന്നീ കഥകളെ പഠനവിധേയമാക്കി അപമാനവീകരണം മലയാള ചെറുകഥയിൽ എങ്ങനെ അടയാളപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ലേഖനമാണ് 'അപമാനവീകരണം ആധുനികാനന്തര ചെറുകഥയിൽ'.

ആധുനികോത്തര മലയാള ചെറുകഥയിൽ വൈവിധമാർന്ന നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അതിൻ പ്രധാനമായ ഒന്നാണ് പാഠാന്തരത. സന്തോഷ് ഏച്ചിക്കാനത്തിന്റെ അഭിനയ മുഹൂർത്തങ്ങൾ പി.സുരേന്ദ്രന്റെ രവിയുടെ ഇതിഹാസാനന്തരജീവിതം എന്നീ കഥകളിലൂടെ പാഠാന്തരതയെ ആധുനികാന്തര കഥാകൃത്തുക്കൾ ഉപയോഗിച്ചതെങ്ങനെയാണെന്ന പഠനമാണ് 'പാഠാന്തരത സമകാലീന കഥയിൽ' എന്ന ലേഖനം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിർത്തികൾ നിർണയിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ പ്രതിരോധങ്ങളായി മലയാളകഥയിൽ വന്ന കെ.ആർ മീരയുടെ ഓർമയുടെ ഞരമ്പ്, കെ.രേഖയുടെ നല്ലനടി എന്നീ കഥകളുടെ പഠനമാണ് 'ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തികൾ'. മതഭ്രാന്തൻ, ഒരു പാട്ടിന്റെ ദൂരം എന്നീ ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ കഥകളിലൂടെ വ്യക്തിഭയം സമൂഹത്തിന്റെ ഭയവായി മാറുന്നതിന്റെ സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളെ വിശകലനം ചെയ്യുകയാണ് 'ഭരണകൂടത്തിന്റെയും പുരുഷാധിപത്യസമൂഹത്തിന്റെയും ഭയപ്പെടുത്തലിന്റെ പാഠങ്ങൾ' എന്ന ലേഖനത്തിലൂടെ.



ഇ.പി.ശ്രീകുമാറിന്റെ വൈദ്യം, ശവവസ്ത്രക്കച്ചവടം എന്നീ കഥകൾ ശരീരം എങ്ങനെ ഒരു വിപണിയാകുന്നുവെന്ന് സൂചിപ്പിക്കുന്നു (ശരീരവും വിപണിയും ഇ.പി.ശ്രീകുമാറിന്റെ കഥകളിൽ). 'രണ്ടു മത്സ്യങ്ങൾ;അതിജീവനത്തിന്റെ ഗാഥ' എന്ന ലേഖനം രണ്ടു. മത്സ്യങ്ങൾ എന്ന അംബികാസുതൻ മാങ്ങാടിന്റെ കഥയെ ആധാരമാക്കി അമിതവിഭവചൂഷണംമൂലം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ ചർച്ച ചെയ്ത് അതിനുകാരണമായ ആഗോളവത്കൃത ലോകത്തിന്റെ വിപണന താല്പര്യങ്ങളെ വിചിന്തനം ചെയ്യുന്നു. 'ഒഴിവുദിവസത്തെ കളി കാര്യമാകുമ്പോൾ' എന്ന ലേഖനം ഉണ്ണി.ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയെ വിശകലനം ചെയ്ത് അധികാരത്തിന്റെ ശ്രേണീ വൽകരണത്തെയും ജാതിയുടെ ഉച്ചനീചത്വങ്ങളെയും വെളിവാക്കുന്നു. ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥയുടെ പഠനമാണ് 'ഗ്രേസിയുടെ ഗൗളിജന്മം - ചില സ്ത്രീപക്ഷ ചിന്തകൾ' എന്ന ലേഖനം. സ്ത്രീ സ്വത്വാന്വേഷണത്തിലേക്കും അതിന്റെ ആത്മസംഘർഷത്തിലേക്കും ഈ ലേഖനം കടന്നു ചെല്ലുന്നു. 'സന്തോഷ് ഏച്ചിക്കാനത്തിന്റെ ഡേവിഡ്ജികോഡിലെ ആഖ്യാനം' ഡേവിഡ്ജികോഡെന്ന കഥയുടെ പഠനമാണ്. അതിനൊപ്പം മലയാള ചെറുകഥ നാളിതുവരെ കടന്നുവന്ന വഴികളെ ലേഖനം രേഖപ്പെടുത്തുന്നു .സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ ആഖ്യാനത്തെക്കുറിച്ചും പാഠാന്തരതയെക്കുറിച്ചും ലേഖനം വിശകലനം ചെയ്യുന്നു.

ആധുനികോത്തരകഥ ''മനുഷ്യൻ എന്ന ഏകവചനത്തിൽ ശ്വാസം മുട്ടിച്ചത്ത" സകല വൈവിദ്ധ്യങ്ങളെയും തിരികെ കൊണ്ടുവരുന്നു. പകരം ആധുനികതയുടെ സാഹിത്യബോധ്യങ്ങളെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നുവെന്ന് കഥായനം ധ്വനിപ്പിക്കുന്നു. കഥായനം, മികച്ച വായനാനുഭവമാകുന്ന അതേ അവസരത്തിൽ ഈ കൃതിയിൽ പഠനവിധേയമായ കഥകളെല്ലാം മുഖ്യധാരാ സാഹിത്യത്തിൽ ഇടംപിടിച്ചവരുടെ ശ്രദ്ധേയമായ രചനകളാണെന്ന കാര്യം വിസ്മരിക്കരുത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് അത്ര ഉദാരമായ ഒന്നല്ല. കാരണം പഠനവിധേയമാക്കേണ്ട ഒട്ടനവധി കഥകൾ പുറത്തു നിൽക്കപ്പെടുന്നത് സാഹിത്യത്തിലെ ഒരു തരം വരേണ്യ കാഴ്ച്ചയുടെ അവസ്ഥാവിശേഷമാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും ദിവ്യയുടെ കഥായനം ആധുനികോത്തര മലയാള ചെറുകഥകളുടെ മികച്ച പഠനങ്ങളിൽ ഒന്നാകുമെന്ന കാര്യത്തിൽ തര്‍ക്കമില്ല.

Monday 30 May 2016

നാം ഇരകളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു!

   

സ്വന്തം ആവാസ മേഖലയിൽ നിന്നും ഭൂമിയിലെ പക്ഷിമൃഗങ്ങളെപ്പോലെ നിരന്തരം കുടിയിറക്കപ്പെടുന്ന ഒരു വിഭാമാണ് ആദിവാസികൾ. അവരുടെ മണ്ണ് അവർക്ക് അന്യമാവുകയും അവിടെ പുതിയ അധികാരികൾ സ്ഥാനം പിടിക്കുകയും ചെയ്യുന്നത് നാം കാലാകാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നു. ഒറ്റയ്ക്കും കൂട്ടായുമുള്ള ചില പ്രതിഷേധങ്ങളിൽ താൽക്കാലികമായ ഒരു ഒത്തുതീർപ് അവരുടെ പ്രശ്നങ്ങളിലുണ്ടാകുന്നു. എന്നാലത് ശാശ്വതമല്ല. കാരണം, ആദിവാസികൾ ഇരകളും നാം വേട്ടക്കാരുമാണെല്ലോ.

അതിരപ്പിള്ളി ജലവൈദ്യൂത പദ്ധതിയുടെ ചരിത്രം

1979 ലാണ് 163 മെഗാ വാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി ആലോചനയില്‍ വരുന്നത്. 1500 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 212 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പെരിങ്ങല്‍ക്കുത്ത് വലതുകര പദ്ധതിയോടൊപ്പം ഇരട്ട പദ്ധതിയായി 1982 ലാണ് അതിരപ്പിള്ളി പദ്ധതിക്കായുള്ള നിര്‍ദേശം സമര്‍പ്പിക്കപ്പെട്ടത്. 1989ല്‍ പദ്ധതിക്കുള്ള അനുമതി ലഭിച്ചു.എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികളില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു. പിന്നീട് 98 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ( പിണറായി വിജയൻ വൈദ്യൂതി മന്ത്രിയായിരിക്കുന്ന കാലത്താണ് ) പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ ടി.ബി.ജി.ആര്‍.എ പഠനം നടത്തി പദ്ധതിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ 2001 ല്‍ കേരള ഹൈക്കോടതിയുടെ ഇടപെടലിലൂടെ പദ്ധതിക്ക് അനുമതി നിഷേധിക്കപ്പെട്ടു.

2005 ല്‍ കേന്ദ്ര ഏജന്‍സിയായ വാപ്‌കോസ് നല്‍കിയ റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളി. 2007ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതോടെ പദ്ധതിക്കായുള്ള പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. 2010 ല്‍ കേന്ദ്ര വനംമന്ത്രിയായിരുന്ന ജയറാം രമേഷ് പദ്ധതി ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പിന്നീട് വന്ന ഗാഡ്ഗില്‍ കമ്മിറ്റിയും എതിരായ നിലപാടെടുത്തു. 2015ല്‍ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു.

ചാലക്കുടി പട്ടണത്തിന് 36 കിലോമീറ്റര്‍ കിഴക്ക്, വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് മുകളിലായാണ് പദ്ധതി. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള അണക്കെട്ടാണ് പദ്ധതിക്കായി നിര്‍മ്മിക്കുക. ഇവിടെനിന്ന് നാലര കിലോമീറ്റര്‍ നീളവും 6.4 മീറ്റര്‍ വ്യാസവുമുള്ള ടണലിലൂടെയും രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയും കണ്ണംകുഴി തോടിന്റെ കരയിലുള്ള പ്രധാന പവര്‍ഹൗസില്‍ എത്തിക്കുന്നു.

80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഡാമിന് തൊട്ടു താഴെയായി 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ കൂടി സ്ഥാപിച്ച് മൊത്തം 163 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. 
അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കുന്നത്. ഈ രണ്ട് ജനറേറ്ററുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനായുള്ള നീരൊഴുക്ക് നിലനിര്‍ത്താമെന്നതാണ് കെ.എസ്.ഇ.ബി.യുടെ വാദം. അണക്കെട്ടിലെ ജലാശയത്തിന് 104 ഹെക്ടര്‍ വിസ്തൃതിയാണുണ്ടാകുക.
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ പോകുന്ന പ്രദേശത്ത് രണ്ട് ആദിവാസി കോളനികള്‍ ഉണ്ട്. വാഴച്ചാല്‍ കോളനിയും പൊകലപ്പാറ കോളനിയും. ഇന്ത്യൻ വനാവകാശ നിയമപ്രകാരം അവർക്കകാശപ്പെട്ട കാടാണത്. അവരുടെ അനുമതിയില്ലാതെ ഒരു മരം പോലും മുറിക്കാൻ സാധ്യമല്ല എന്നിരിക്കെയാണ് 200 ഹെക്ടർ കാട്  ഈ പദ്ധതിയ്ക്കായി കുരുതി കൊടുക്കാൻ ഉദ്ദേശിക്കുന്നത്.കാടർ എന്ന ഈ ആദിമ ഗോത്ര വിഭാഗത്തിൽ ഇന്ന് 1500-ഓളം ആളുകൾ മാത്രമാണുള്ളത് (80-കുടുംബങ്ങൾ ).


ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിനെപ്പറ്റിയുള്ള കെഎസ്.ഇ.ബി. കണക്കുകളിലും വൈരുദ്ധ്യങ്ങള്‍ ഉണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാം നിറയുമ്പോള്‍ വാച്ചുമരത്തുള്ള കനാല്‍ വഴി ഇടമലയാര്‍ ഡാമിലേക്ക് ജൂണ്‍ മുതല്‍ നവംബര്‍ വരെ ഏകദേശം 280 ദശലക്ഷം ഘനമീറ്റര്‍ വെള്ളമൊഴുകുന്നുണ്ടെന്നാണ് കണക്ക്. വേനല്‍ക്കാലത്തെ പെരിയാറിലെ ജലലഭ്യത ഉറപ്പ് വരുത്താനാണിത്. ഈ വെള്ളം ഉപയോഗിച്ച് 70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
അതിരപ്പള്ളി പദ്ധതി വന്നാല്‍ ഇടമലയാര്‍ ഡാമിലേക്ക് വെള്ളമൊഴുക്കുന്നത് നിര്‍ത്തുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. അപ്പോള്‍ ഇടമലയാറില്‍ വൈദ്യുതി ഉത്പാദനത്തിന് കുറവുണ്ടാകും ഈ കണക്കുകള്‍ കെ.എസ്.ഇ.ബി. യുടെ പഠനങ്ങളിലില്ല. രണ്ട് ജല വൈദ്യുത പദ്ധതികള്‍ തമ്മില്‍ മൂന്ന് കിലോമിറ്റര്‍ ദൂരം വേണം തുടങ്ങി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥകളും പദ്ധതിക്ക് തടസ്സമാകും.

163 മെഗാവാട്ട് വൈദ്യുതി ഉല്പ്പാദിപ്പിക്കാനാകും എന്ന് വൈദ്യുതി വകുപ്പ് അവകാശപ്പെടുന്ന പദ്ധതി നടപ്പിലാക്കിയാല്‍ ഇരുന്നൂറിലേറെ ഹെക്ടര്‍ വനമാണ് ഇല്ലാതാകുക. നശിക്കുന്ന ജൈവ സമ്പത്തിന്റെ കണക്കെടുക്കാന്‍ പോലുമാകില്ല എന്നതാണ് വാസ്തവം.അതിരപ്പിള്ളി,വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ ഭാവിയും പരുങ്ങലിലാകും. ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിനെ കാര്യമായി ബാധിക്കും. ജല ലഭ്യത കുറയും.


1500 കോടി  രൂപ ചെലവഴിച്ചാല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപയിലേറെയാകും ഇതിനേക്കാള്‍ ലാഭം സൗരോര്‍ജ്ജ വൈദ്യുതിയാണെന്ന് ഓർക്കുക.

കേരളത്തിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒന്നായ വാഴച്ചാൽ മേഖലയിലെ 140 ഹെക്ടറോളം വനഭൂമി നശിപ്പിച്ച് വേണമെങ്കിൽ ഈ പദ്ധതിയുമായി മുന്നോട്ടു പോകാം.എന്നാൽ ആഗോള താപനം ചെറുക്കാൻ നിലവിലുള്ള വനം സംരക്ഷിക്കുക മാത്രമാണ് പോംവഴി എന്ന കാര്യത്തെ വിസ്മരിക്കരുത്.

Tuesday 24 May 2016

കഥായനം;ആധുനികോത്തര മലയാള ചെറുകഥയുടെ പ്രമേയപരിസരങ്ങളിലേക്കുള്ള യാത്ര

കാലത്തെ അതിവർത്തിക്കുമെന്ന ധാരണയിൽ നിന്നുണ്ടായ ദാർശനിക ബോധമായിരുന്നു ആധുനിക മലയാള ചെറുകഥയുടെ ശക്തിയും ദൗർബല്യവും .എഴുത്തുകാരന്റെ കണ്ണിലൂടെ ലോകത്തെ കാണാൻ പ്രേരിപ്പിക്കുന്ന ആത്മങ്ങളുടെ ആഖ്യാന വഴികളായിരുന്നു അത്. ഒരർത്ഥത്തിൽ അത് സാഹിത്യത്തിലെ എഴുത്തുകാരനെന്ന സംവർഗ്ഗത്തിന് ആദർശാത്മക നില സൃഷ്ടിച്ചു നൽകി. എഴുത്തുകാരന്റെ ബോധം ഏറെ ഗാഢവും അഗാധവുമായ അയായുടെ ചിന്തകളുടെ ഭാഗമായി തിരിച്ചറിയപ്പെട്ടു. ആദർശമുക്തവും മുൻധാരണകളാൽ വികലമാക്കപ്പെടാത്തതുമായ ജീവിതമാണ് ആധുനികോത്തര മലയാളചെറുകഥാകൃത്തുക്കളുടെ എഴുത്തിൽ നിറയുന്നത്. അസ്തിത്വ പ്രശ്നങ്ങളേക്കാൾ സാംസ്ക്കാരികമായ അന്വേക്ഷണമായി ഓരോ കഥയും മാറുന്നു. ഏകതലത്തിലേക്ക് പൊട്ടിയമരുന്ന ആധുനികതയുടെ കഥന ഭാവുകത്വത്തിൽ നിന്നും അനേക തലങ്ങളിലേക്ക് പൊട്ടിച്ചിതറുന്ന സാംസ്കാരികരൂപമായി നവീനകഥ മാറി. ആധുനികോത്തര മലയാളകഥയിൽ വിപണിസംസ്ക്കാരം, മാധ്യമസംസ്ക്കാരം, സ്ത്രീവാദം, ദളിത് വാദം, പരിസ്ഥിതിവാദം തുടങ്ങിയ വ്യത്യസ്ത ആശയ മണ്ഡലങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സ്വാധീനത്തിന്റെ ഫലമായി ആധുനികോത്തര മലയാളചെറുകഥ എങ്ങനെ രൂപപ്പെട്ടു എന്ന അന്വേക്ഷണമാണ് ഡോ.ദിവ്യ ധർമ്മദത്തന്റെ കഥായനം.
           ആധുനികോത്തര മലയാളചെറുകഥയിലെ ദിശാവ്യതിയാനം രേഖപ്പെടുത്തുന്ന പന്ത്രണ്ട് ലേഖനങ്ങളടങ്ങിയ ഈ കൃതിയെ രണ്ടുഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സമകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പന്ത്രണ്ട് ലേഖനങ്ങൾ പ്രാതിനിധ്യ സ്വഭാവമുള്ള ഇരുപത്തെട്ട് കഥകളെയാണ് പഠനവിധേയമാക്കുന്നത്. ആധുനികോത്തര സമൂഹം ശരീരത്തെ എങ്ങനെ വീക്ഷിക്കുന്നു എന്ന പഠനമാണ് " ആധുനികോത്തരകഥയിലെ ശരീരം " എന്ന ലേഖനം.P.V. ഷാജികുമാറിന്റെ വെള്ളരിപ്പാടം, E.P. ശ്രീകുമാറിന്റെ പരസ്യശരീരം, സിതാര.എസി-ന്റെ കറുത്തകുപ്പായക്കാരി എന്നീ കഥകളിലൂടെ സ്ത്രീ ശരീരത്തെ എങ്ങനെ പ്രതിരോധത്തിന്റെ മാധ്യമമായും കാഴ്ച്ചവസ്തുവായും ഉപഭോഗവസ്തുവായും മാറ്റുന്നുവെന്ന് ദിവ്യ സമർത്ഥിക്കുന്നു. ഈ ലേഖനത്തോട് ചേർത്തുവെച്ച് വായിക്കാവുന്ന ലേഖനമാണ് " ശരീരവും വിപണിയും -ഇ.പി.ശ്രീകുമാറിന്റെ കഥകളിൽ" എന്നത്. അതിനെക്കുറിച്ച് വഴിയേ പറയാം. അടുത്ത ലേഖനം "വിമതലൈംഗികത മലയാളചെറുകഥയിൽ" എന്ന വിഷയത്തെ ആധാരമാക്കിയുള്ളതാണ്.സ്ത്രീ-പുരുഷ ബന്ധമാണ് പ്രകൃതിസഹജമെന്നു കരുതുന്നവരാണ് ഭൂരിപക്ഷ സമൂഹവും.എന്നാൽ സമൂഹത്തിന്റെ ഈ വ്യവസ്ഥാപിത ലൈംഗിക ശീലങ്ങളിൽ നിന്നും വ്യതിചലിച്ചു ജീവിക്കുന്നവരുടെ ഏതാനും ചെറുകഥകൾ മലയാള സാഹിത്യത്തിലുണ്ട്. മാധവിക്കുട്ടിയുടെ നപുംസകങ്ങൾ, ഇന്ദുമേനോന്റെ ഒരു ലെസ്ബിയൻ പശു, പ്രമോദ് രാമന്റെ ഛേദാംശജീവിതം, സിതാര.എസി-ന്റെ ചാന്തുപൊട്ട് എന്നീ കഥകളുടെ വെളിച്ചത്തിൽ വിമതലൈംഗീകത മലയാള ചെറുകഥയിൽ എങ്ങനെ അടയാളപ്പെടുന്നുവെന്ന് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നു. കൊളോണിയൽ കാലഘട്ടത്തിൽ രൂപപ്പെട്ട ഇന്ത്യൻ ദേശീയബോധം എങ്ങനെ ഏകശിലാത്മകമായ ദേശീയതയ്ക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് കെ.രേഖയുടെ മഞ്ഞുകുട്ടികൾ, ഇന്ദുമേനോന്റെ സംഘപരിവാർ എന്നീ കഥകളുടെ അടിസ്ഥാനത്തിൽ "ദേശീയതയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ " എന്ന ലേഖനത്തിൽ പറയുന്നു.
      അഗോളവത്ക്കരണം, കമ്പോളസംസ്ക്കാരം, മാധ്യമസംസ്ക്കാരം എന്നിവയാണ് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ കേരളസമൂഹത്തെ സ്വാധീനിച്ച ചില പ്രധാന ഘടകങ്ങൾ.ഇതിന്റെ ഫലമായി സമൂഹത്തെ മുഴുവൻ വിപണിയായി കാണുന്ന, വ്യക്തിയുടെ സ്വകാര്യതപോലും വിറ്റുകാശാക്കുന്ന കമ്പോള - മാധ്യമസംസ്ക്കാരത്തിന്റെ ഇരകളായി മാറിയിരിക്കുകയാണ് കേരളീയർ. സമൂഹത്തിലെ മൂല്യവ്യവസ്ഥകൾക്കുപകരം കമ്പോളാധിഷ്ഠിത മൂല്യങ്ങൾ സ്ഥാനം പിടിക്കുന്നു. തത്ഫലമായി അപമാനവീകരണം കേരള സമൂഹത്തെ അർബുദം പോലെ ബാധിച്ചിരിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ചരിഞ്ഞ സുഷിരങ്ങൾ, കൊച്ചുബാവയുടെ വ്യദ്ധമാതാവ്, ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ മലബാർ എക്സ്പ്രസ്, സുഭാഷ്ചന്ദ്രന്റെ തല്പം, എം.മുകുന്ദന്റെ ഫോട്ടോ, ഇ.പി.ശ്രീകുമാറിന്റെ വൃദ്ധജനബാങ്ക്, അശോകൻ ചരുവിലിന്റെ പലതരംവീടുകൾ എന്നീ കഥകളെ പഠനവിധേയമാക്കി അപമാനവീകരണം മലയാള ചെറുകഥയിൽ എങ്ങനെ അടയാളപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ലേഖനമാണ് "അപമാനവീകരണം ആധുനികാനന്തര ചെറുകഥയിൽ ". ആധുനികോത്തര മലയാള ചെറുകഥയിൽ വൈവിധമാർന്ന നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അതിൻ പ്രധാനമായ ഒന്നാണ് പാഠാന്തരത. സന്തോഷ് ഏച്ചിക്കാനത്തിന്റെ അഭിനയ മുഹൂർത്തനങ്ങൾ പി.സുരേന്ദ്രന്റെ രവിയുടെ ഇതിഹാസാനന്തരജീവിതം എന്നീ കഥകളിലൂടെ പാഠാന്തരതയെ ആധുനികാന്തര കഥാകൃത്തുക്കൾ ഉപയോഗിച്ചതെങ്ങനെയാണെന്ന പഠനമാണ് "പാഠാന്തരത സമകാലീന കഥയിൽ " എന്ന ലേഖനം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിർത്ഥികൾ നിർണയിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ പ്രതിരോധങ്ങളായി മലയാളകഥയിൽ വന്ന കെ.ആർ മീരയുടെ ഓർമയുടെ ഞരമ്പ് ,കെ.രേഖയുടെ നല്ലനടി എന്നീ കഥകളുടെ പഠനമാണ് " ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്ഥികൾ ". മതഭ്രാന്തൻ, ഒരു പാട്ടിന്റെ ദൂരം എന്നീ ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ കഥകളിലൂടെ വ്യക്തിഭയം സമൂഹത്തിന്റെ ഭയവായി മാറുന്നതിന്റെ സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളെ വിശകലനം ചെയ്യുകയാണ് "ഭരണകൂടത്തിന്റെയും പുരുഷാധിപത്യസമൂഹത്തിന്റെയും ഭയപ്പെടുത്തലിന്റെ പാഠങ്ങൾ " എന്ന ലേഖനത്തിലൂടെ.ഇ.പി.ശ്രീകുമാറിന്റെ വൈദ്യം, ശവവസ്ത്രക്കച്ചവടം എന്നീ കഥകൾ ശരീരം എങ്ങനെ ഒരു വിപണിയാകുന്നുവെന്ന് സൂചിപ്പിക്കുന്നു[ലേഖനം - ശരീരവും വിപണിയും ഇ.പി.ശ്രീകുമാറിന്റെ കഥകളിൽ ]." രണ്ടുമത്സ്യങ്ങൾ;അതിജീവനത്തിന്റെ ഗാഥ " എന്ന ലേഖനം രണ്ടുമത്സ്യങ്ങൾ എന്ന അംബികാസുതൻ മാങ്ങാടിന്റെ കഥയെ ആധാരമാക്കി അമിതവിഭവചൂഷണംമൂലം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ ചർച്ച ചെയ്ത് അതിനുകാരണമായ ആഗോളവത്കൃത ലോകത്തിന്റെ വിപണന താല്പര്യങ്ങളെ വിചിന്തനം ചെയ്യുന്നു. "ഒഴിവുദിവസത്തെ കളി കാര്യമാകുമ്പോൾ " എന്ന ലേഖനം ഉണ്ണി.ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയെ വിശകലനം ചെയ്ത് അധികാരത്തിന്റെ ശ്രേണീ വൽകരണത്തെയും ജാതിയുടെ ഉച്ചനീചത്വങ്ങളെയും വെളിവാക്കുന്നു. ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥയുടെ പഠനമാണ് "ഗ്രേസിയുടെ ഗൗളിജന്മം - ചില സ്ത്രീപക്ഷ ചിന്തകൾ " എന്ന ലേഖനം. സ്ത്രീ സ്വത്യാനേക്ഷണത്തിലേക്കും അതിന്റെ ആത്മസംഘർഷത്തിലേക്കും ഈ ലേഖനം കടന്നു ചെല്ലുന്നു.'' സന്തോഷ് ഏച്ചിക്കാനത്തിന്റെ ഡേവിഡ്ജികോഡിലെ ആഖ്യാനം" ഡേവിഡ്ജികോഡെന്ന കഥയുടെ പഠനമാണ്. അതിനൊപ്പം മലയാള ചെറുകഥ നാളിതുവരെ കടന്നുവന്ന വഴികളെ ലേഖനം രേഖപ്പെടുത്തുന്നു .സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ ആഖ്യാനത്തെക്കുറിച്ചും പാഠാന്തരതയെക്കുറിച്ചും ലേഖനം വിശകലനം ചെയ്യുന്നു.
           ആധുനികോത്തരകഥ''മനുഷ്യൻ എന്ന ഏകവചനത്തിൽ ശ്വാസം മുട്ടിച്ചത്ത" സകല വൈവിദ്ധ്യങ്ങളെയും തിരികെ കൊണ്ടുവരുന്നു. പകരം ആധുനികതയുടെ സാഹിത്യബോധ്യങ്ങളെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നുവെന്ന് കഥായനം ധ്വനിപ്പിക്കുന്നു. കഥായനം, മികച്ച വായനാനുഭവമാകുന്ന അതേ അവസരത്തിൽ ഈ കൃതിയിൽ പഠനവിധേയമായ കഥകളെല്ലാം മുഖ്യധാരാ സാഹിത്യത്തിൽ ഇടംപിടിച്ചവരുടെ ശ്രദ്ധേയമായ രചനകളാണെന്ന കാര്യം വിസ്മരിക്കരുത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് അത്ര ലിബ്രലായ ഒന്നല്ല എന്നാണ് എന്റെ കാഴ്ച്ചപ്പാട്. കാരണം പഠനവിധേയമാക്കേണ്ട ഒട്ടനവധി കഥകൾ പുറത്തു നിൽക്കപ്പെടുന്നത് സാഹിത്യത്തിലെ ഒരു തരം വരേണ്യ കാഴ്ച്ചയുടെ അവസ്ഥാവിശേഷമാണെന്ന് പറയാതെ വയ്യാ. എന്നിരുന്നാലും ദിവ്യയുടെ കഥായനം , ആധുനികോത്തര മലയാള ചെറുകഥകളുടെ മികച്ചപഠനങ്ങളിൽ ഒന്നാകുമെന്ന കാര്യത്തിൽ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്.