Wednesday 3 January 2018

വേദനയുടെ കാവ്യപാടവം

സോക്രട്ടീസ്.കെ.വാലത്തിന്റെ "വെറോണിക്ക@15" എന്ന കഥ സ്ത്രീ സുരക്ഷയുടെ സമകാലിക അവസ്ഥകളെ അടയാളപ്പെടുത്തുന്നു.സ്ത്രീ സുരക്ഷ എന്നാൽ പുരുഷ വിദേഷമാണെന്ന ലേബലിലേക്കല്ലേ ഈ കഥയുടെ സഞ്ചാരമെന്ന് തോന്നാമെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണ്.സ്ത്രീയ്ക്ക് സുരക്ഷ ഒരുക്കേണ്ടി വരുന്ന ഒരവസ്ഥ മനപ്പൂർവ്വം സൃഷ്ടിക്കപ്പെടേണ്ട ഒന്നാണ്.സ്ത്രീയോട് എങ്ങനെ ഇടപെടണം എന്നറിയാത്ത ഒരു സമൂഹത്തിൽ മാത്രമേ അവൾ സംരക്ഷിക്കപ്പെടേണ്ടതായി വരുകയുള്ളു.എന്നാൽ ആണധികാരത്തിന്റെ ഭരണദണ്ഡുയർത്തി സ്ത്രീ അബലയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, സ്വഭാഗത്തെ പിഴവിനെ സൗകര്യപൂർവ്വം മറച്ചുവെക്കുന്നു.ഈ പ്രവർത്തി നിരന്തരം സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്.

പതിനഞ്ചു വയസ്സ് പ്രായമുള്ള പത്താം ക്ലാസിൽ പഠിക്കുന്ന വെറോണിക്ക,ഒരു വെള്ളിയാഴ്ച്ച ദിവസം ബയോളജി പരീക്ഷാ പേപ്പറിൽ അവളുടെ ആഗ്രഹം പ്രകടിപ്പിക്കുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്."ആണൊരുത്തനെ ബലാത്സംഗം ചെയ്യണം. പറ്റിയാ അങ്ങനെ ചെയ്ത് അവനെ കൊല്ലണം. ഞാനാണത് ചെയ്തത് എന്ന് പോലീസിൽ വിളിച്ചു പറയണം. പോലീസ് വരണെനും മുമ്പ് കെട്ടിത്തൂങ്ങിച്ചാവണം" - എന്നൊരു തീരുമാനം അവിചാരിതമല്ലെന്ന് കഥയിലേക്ക് കടക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ വികസിക്കുന്ന കഥാഗതിയാണ് "വെറോണിക്ക@15" -ന്റേത്.പരീക്ഷാപേപ്പറുമായി വീട്ടിലെത്തുന്ന ആനി ടീച്ചർ അതേ ദിവസം പേപ്പർ നോക്കിയിരുന്നെങ്കിൽ സംഭവിക്കാൻ പോകുന്ന സാങ്കല്പിക കൂടിക്കാഴ്ച്ചയിലെ ടീച്ചർ-വെറോണിക്ക സംഭാഷണത്തിലൂടെയാണ് വെറോണിക്കയുടെ ജീവിതദുരിതം മനസ്സിലാകുന്നത്.പുരുഷൻ തന്റെ ഉദ്ദൃതമായ കാമനയുടെ ശമനത്തിനായി പെണ്ണുടൽ തേടിയിറങ്ങുമ്പോൾ വെറോണിക്കയെ പോലൊരു പെൺകുട്ടി ഇത്തരമൊരു തീരുമാനമെടുക്കുന്നുവെങ്കിൽ അത് ധീരതയുടെയും ആത്മനിയന്ത്രണത്തിന്റെയും നിദർശനമായാണ് പരിഗണിക്കേണ്ടത്.സ്വന്തം ചേച്ചിയുടെ മാനം ചീന്തിയെടുത്തവൻ ഒരു പോറൽപോലുമേൽക്കാതെ സസുഖം വാഴുമ്പോൾ,ആണുടലിനോട് പക തോന്നുന്നതും,തന്റെ ആഗ്രഹപൂർത്തീകരണത്തിനു ശേഷം,താൻ ചെയ്ത കുറ്റം ഏറ്റു പറഞ്ഞ് ആത്മഹത്യ ചെയ്യണം എന്നു കരുതുന്നതും വിപ്ലവമല്ലാതെ മറ്റെന്താണ്?ആണധികാര വ്യവസ്ഥിതിയോടുള്ള വെറോണിക്കയുടെ ഈ കലഹം ഇതുവരെ കണ്ടിട്ടുള്ള പ്രതിഷേധങ്ങളിൽ നിന്നും വേറിട്ടതാകുന്നുവെങ്കിലും, നടക്കുന്നത് മറ്റൊന്നാണ്. സുമംഗലയുടെ മരണശേഷം വാതിൽ കുറ്റിയിടാതെ കിടക്കാൻ വെറോണിക്കയോടു പറയുന്ന സുമംഗലയുടെ ഭർത്താവായ ജയശീലൻ നായരിലും,തന്റെ ആഗ്രഹം നടപ്പിലാക്കാൻ രാത്രി മുകളിലെത്തിയ വെറോണിക്കയെ പിന്നിൽ നിന്നും തന്നിലേക്ക് ചേർക്കുന്ന ജയകൃഷ്ണനിലുമെല്ലാം സ്വകാമനകയുടെ പൂർത്തീകരണത്തിനായി പെണ്ണുടലിലേക്കാഴുന്ന കഴുകനെ കണ്ടെടുക്കാനാവും."ആടാ- നീയെന്റെ പ്ലാനൊക്കെ പൊളിച്ച്.അമ്മ ചത്താലും കഴപ്പുതീർന്നു കിട്ടിയാ മതിയെന്ന് കരുതണ എനമാണ് നീയുമെന്ന് ഞാൻ വിചാരിച്ചോ" എന്ന ഒരൊറ്റ ഡയലോഗിൽ തന്നെ ജയകൃഷണനെ മലർത്തിയടിക്കാനാകുന്ന വെറോണിക്കയുടെ യാത്ര ചെന്നെത്തുന്നത് അവളുടെ മരണത്തിലാണ്.


ജയകൃഷ്ണനെ റേപ്പ് ചെയ്യാൻ മുകളിലെത്തുന്ന വെറോണിക്കയെ പിന്നിൽ നിന്നും കടന്നുപിടിക്കുന്ന ജയ്കൃഷണനോട്  പറയുന്ന വാചകം ഉള്ളു പൊള്ളിക്കുന്നു. "നിന്നെ റേപ്പ് ചെയ്യാൻ വന്നതാണ്.ഞാൻ നിന്നേക്കാൾ സൈസായതുകൊണ്ട് എനിക്കത് ഈസിയാണല്ലേ.പിന്ന,നിനക്ക് അമ്മ മരിച്ച പെലേള്ള സിതിക്ക് എന്തായാലും നീ എതിർക്കുന്ന് കരുതി ".തുടർന്ന് വാഗ്യുദ്ധത്തിനു മുന്നിൽ പതറി,അവൾക്കു മുന്നിൽ ഭയത്തോടെ നിലവിളിക്കുന്ന +1 ക്കാരനായ ജയകൃഷ്ണനെയാണ്  കാണുന്നത്.വെറോണിക്കയുടെ ശരീരത്തിനുമേൽ  അവളുടേതല്ലാത്ത ഒരധികാരത്തെയും ഇഷ്ടപ്പെടാത്തതിന്റെ വിജയമാണ് അവളുടെ മരണം. ആനി ടീച്ചറുടെ ജീവിതത്തിലാണെങ്കിൽ അവരിൽ അധീശ്വതം സ്ഥാപിക്കുന്ന പുരുഷനെ കാണാനാകും.വെറോണിക്ക@15 ഒരേ സമയം രണ്ടു വീടുകളിൽ രണ്ടു സ്ത്രീകളിൽ നടക്കുന്ന മാനസ്സികവും ശാരീരികവുമായ വ്യാപാരത്തിന്റെ കൗതുകകരമായ ആഖ്യാനമാണ്.

 She who bring victory,true image  എന്നാണ് വെറോണിക്ക എന്ന പേരിന്റെ അർത്ഥം എന്നറിയുമ്പോൾ എത്രമാത്രം സൂക്ഷ്മതയുളളതാണ് കഥാകൃത്തിന്റെ രചനാപാടവം  എന്ന് മനസ്സിലാകും.