Wednesday 4 April 2018

കെ. സരസ്വതിയമ്മ, എഴുത്തു വഴിയിലെ കലാപശബ്ദം;ജീവിതത്തിലെയും




എഴുത്തിലും ജീവിതത്തിലും നിരന്തരം പേരാടിയ കെ.സരസ്വതിയമ്മയുടെ 99-ാം ജന്മവർഷമാണ് ഇന്ന്. തിരുവനന്തപുരം നഗരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിൽ കിഴക്കേവീട്ടിൽ തറവാട്ടിൽ പത്മനാഭപിളളയുടെയും, കാർത്ത്യായനിയമ്മയുടെയും മകളായി 1919 ഏപ്രിൽ നാലിന് സരസ്വതിയമ്മ ജനിച്ചു. കാല്പനികതയിൽ അഭിരമിച്ച് പോകാതെ യാഥാർഥ്യത്തെ വരച്ചിടുകയായിരുന്നു അവർ.1938-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന "സീതാഭവനം" ആണ് ആദ്യ കഥ.

പതിനേഴാം വയസ്സിൽ അച്ഛൻ മരിച്ചതോടെ യഥാർഥ ലോകമെന്തെന്ന് അവരറിഞ്ഞു. പുരുഷന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും, സ്ത്രീ നേരിടേണ്ടി വരുന്ന പരിമിതകളെ കുറിച്ചും മനസ്സിലാക്കി. എന്നാൽ ആണിന്റെ അധീശ്വത്വം സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. സ്വയാവബോധമില്ലാത്ത, സ്വന്തം അസ്വാതന്ത്ര്യത്തെക്കുറിച്ച് തിരിച്ചറിവില്ലാത്ത സ്ത്രീകളെ അവർ വിമർശിച്ചു. വേറിട്ടു കേട്ട പെണ്ണൊച്ചയിൽ കാലം പരിഭ്രാന്തമായപ്പോൾ, തകഴിയും ബഷീറും പൊൻകുന്നം വർക്കിയും കേശവദേവും നിറഞ്ഞുനിന്ന സാഹിത്യലോകത്തേക്ക് സരസ്വതിയമ്മ സ്വന്തം കസേര വലിച്ചിട്ടിരുന്നു.

"പലർക്കും വെറും സ്നേഹിതയായി മാത്രം സ്ത്രീയെ സ്നേഹിക്കാനറിഞ്ഞുകൂടാ. അവരുടെ സൗഹൃദത്തിന്റെ അടിയിലെപ്പോഴും ലിംഗവ്യത്യാസത്തെ അടയാളപ്പെടുത്തിയുള്ള ശാരീരിക പ്രേരണ പുകഞ്ഞുകിടക്കും; തരം കിട്ടിയാൽ വെളിയിൽ പ്രകാശിക്കുകയും ചെയ്യും" (ഒരേ ഒരു രാത്രി ) എന്ന് ഇന്ത്യ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന കാലത്താണ് സരസ്വതിയമ്മ എഴുതിയതെന്ന് ഓർക്കണം. അത്രമാത്രം സ്വ-സ്വാതന്ത്ര്യത്തെക്കുറിച്ച് അവർ ബോധവതിയായിരുന്നു. പുരുഷന് സ്ത്രീ എന്നത് ശാരീരികാസക്തികളുടെ ശമനത്തിനുള്ള ഒരുപാധി മാത്രമാണെന്ന ബോധ്യം അവരിൽ ആദ്യമേ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്വ-പ്രയത്നത്താൽ സമ്പാദിച്ച വീട്ടിൽ ഏകയായി കഴിഞ്ഞുവന്നു.
ഫെമിനിസ്റ്റ് സ്വഭാവം പുലർത്തുന്ന, സ്ത്രീ സ്വത്വം ആവിഷ്കരിക്കുന്ന രചനകൾ കൊണ്ടു മാത്രം അംഗീകാരം നേടിയ സരസ്വതിയമ്മയെ ഫെമിനിസ്റ്റ് ചിന്തയുടെ മുൻനിരക്കാരിയായി തിരിച്ചറിയുന്നതും കുറച്ചു വർഷങ്ങൾക്ക് മുമ്പാണെന്നതാണ് വാസ്തവം. വായനക്കാരുടെ സജീവ ചർച്ചകളിലേക്ക് സരസ്വതിയമ്മ കടന്നുവരുന്നത് അവരുടെ മരണശേഷമാണ്.
സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാനും പുരുഷനൊപ്പം തുല്യതയോടെ പ്രവർത്തിക്കാനും സ്ത്രീയ്ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് സരസ്വതിയമ്മ നിരന്തരം ചോദിക്കുന്നു.
 "നിങ്ങളുടെ കഥകളെ 'പുരുഷവിദ്വേഷത്തിന്റെ കഥകൾ' എന്ന് വിശേഷിപ്പിക്കുന്നതിനോട് യോജിപ്പുണ്ടോ?" എന്ന് 1970- ജനുവരി ഒന്നിന് ടി.എൻ.ജയചന്ദ്രൻ കെ.സരസ്വതിയമ്മയുമായി നടത്തിയ അഭിമുഖത്തിൽ ചോദിച്ചു. അതിന് മറുപടിയായി സരസ്വതിയമ്മ പറഞ്ഞത് ഇങ്ങനെയാണ്, "എന്റെ കഥകളെ 'പുരുഷവിദ്വേഷത്തിന്റെ കഥകള്‍' എന്നു വിശേഷിപ്പിച്ചുകേട്ടപ്പോള്‍ വാസ്തവത്തില്‍ അമ്പരപ്പാണു തോന്നിയത്. തന്നെയുമല്ല, കഥകളില്‍ പുരുഷവിദ്വേഷം അല്പം പോലുമുണ്ടെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചു. അച്ഛന്റെ തണലില്ലാതെ എനിക്കു ബാഹ്യലോകത്തെ അഭിമുഖീകരിക്കേണ്ടിവന്നു. പുറത്തിറങ്ങി, പുരുഷന്മാരുടെ ലോകത്ത് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു സ്ത്രീയായി ജനിച്ചതിന്റ പരിമിതികള്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്. അന്നുണ്ടായിരുന്നത് തീര്‍ത്തും പുരുഷന്മാരുടെ ലോകമാണ്. പുരുഷന് എന്തും ചെയ്യാം. സ്ത്രീകള്‍ക്ക് യാതൊന്നും വയ്യ. എല്ലാവരും പുരുഷന്റെ അധീശാധികാരം സമ്മതിച്ചുകൊടുത്താലേ ജീവിക്കാന്‍ പറ്റൂ. സ്ത്രീ എപ്പോഴും ഏറ്റവും താഴ്ന്ന പടിയില്‍ നിന്നുകൊളളണം. ഇതു സമ്മതിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പ്രതിരോധത്തിനു മാത്രമല്ല, പ്രത്യാക്രമണത്തിനും ഞാന്‍ സന്നദ്ധയായിരുന്നു. ഇതായിരിക്കണം പുരുഷവിദ്വേഷം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ". സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതുമ്പോൾ അത് പുരുഷവിദ്വേഷത്തിന്റെ ശബ്ദമാണെന്ന് പറയുന്നതിനോട് അവർക്ക് യോജിപ്പില്ലായിരുന്നെന്ന് സാരം.
1944-ൽ ആദ്യകൃതിയും, 1958-ൽ അവസാന കൃതിയും പ്രസിദ്ധീകരിച്ചെങ്കിലും , തുടർന്നുള്ള ജീവിതത്തിന്റെ പതിനേഴു വർഷങ്ങളിൽ ഒരു വരിപോലും അവർ എഴുതിയില്ല. തൊണ്ണൂറോളം കഥകളും, പ്രേമഭാജനം എന്ന നോവലെറ്റും, ദേവഭൂതി എന്ന നാടകവും, പുരുഷന്മാരില്ലാത്ത ലോകം എന്ന ലേഖന സമാഹാരവും അടങ്ങുന്നതാണ് സരസ്വതിയമ്മയുടെ സാഹിത്യലോകം. മനുഷ്യജാതിയിൽ പിറന്ന ഏവർക്കും ഒരേപ്പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടാനും കഴിയുന്ന ഒരവസ്ഥ രൂപപ്പെടുന്നവരെ ഇത്തരം വേറിട്ട ശബ്ദങ്ങൾ കലാപമുയർത്തുക തന്നെ ചെയ്യും.

No comments:

Post a Comment