Monday 20 July 2020

ഒരേ ഒരു ഡ്രാഗൺ



ബ്രൂസ് ലീ ഓർമ്മയായിട്ട് ഇന്നേക്ക് 80 വർഷം. മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധൻ. ചലച്ചിത്ര നടൻ, തത്ത്വചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് ആവർത്തിച്ചു കണ്ടിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ. അവയിലെ ആക്ഷൻ രംഗങ്ങൾ. അവയുണർത്തുന്ന ഉന്മാദാരാധന. അതെ, ബ്രൂസ് ലീ ഞാനടക്കം വരുന്ന വലിയൊരു തലമുറയുടെ ഹീറോ ആയിരുന്നു. സിനിമാ കാഴ്ചയുടെ വസന്തരക്തം അത്രമേൽ സിരകളിൽ ഓടി തുടങ്ങാത്ത ഒരു തലമുറയ്ക്കുപോലും സുപരിചിതനായിരുന്നു ബ്രൂസ് ലീ.
ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുൻയുടെയും, ചൈനീസ്-ജർമ്മൻ പാരമ്പര്യമുള്ള ഗ്രേസിന്റെയും, മകനായി 1940 നവം‌ബർ‍ 27ന്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ജാക്സൺ സ്ട്രീറ്റ് ആശുപത്രിയിലാണ്‌ ബ്രൂസ് ലീ ജനിച്ചത്. ജൂൻഫാൻ എന്നായിരുന്നു ഗ്രേസ് മകന് നൽകിയ പേര്. പക്ഷെ, ആ ആശുപത്രിയിലെ ഡോക്ടറായിരുന്ന മേരി ഗ്ലോവെർ അവനെ ബ്രൂസ് എന്നു വിളിച്ചു. പിന്നീട് ലീ എന്ന കുടുംബപ്പേരുകൂടി ചേർന്നപ്പോൾ അവൻ ബ്രൂസ് ലീ ആയി. ലേ സാൻസ് കോളേജിലും സെന്റ് ഫ്രാൻസിസ് കോളേജിലുമായായിരുന്നു ലീയുടെ വിദ്യാഭ്യാസം. മെലിഞ്ഞു ദുർബലമായ ശരീര പ്രകൃതിയായിരുന്നു കൊച്ചു ബ്രൂസിന്റേത്. മുൻകോപവും എടുത്തുചാട്ടവും അവനെ പലപ്പോഴും കുഴപ്പത്തിൽ ചാടിച്ചു. 18-ാം വയസ്സിൽ സഹപാഠിയിൽ നിന്നും രൂക്ഷമായി മർദ്ദനമേറ്റ ലീ സ്വയരക്ഷക്കായി ആയോധനകല പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. പഠന കാര്യങ്ങളിൽ ഉഴപ്പൻ. അതിനുപുറമെ അടിപിടിയും. മകൻ നാട്ടിൽ നിന്നാൽ അക്രമം നടത്തി ജയിലിൽ പോകുമെന്ന് ഗ്രേസ് ഭയന്നു. അങ്ങനെ തുടർ വിദ്യാഭ്യാസത്തിനായി ബ്രൂസിനെ അമേരിക്കയിലെ ഒരു സുഹൃത്തിനടുത്തേക്കയക്കാൻ അവർ തീരുമാനിച്ചു. അമ്മ നൽകിയ നൂറു ഡോളറും, 1958-ലെ ഹോങ് കോങ് ബോക്സിങ് ചാമ്പ്യന്റെ മെഡലുമായി ബ്രൂസ്‌ലീ അമേരിക്കയിലെത്തി. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വചിന്തയിൽ ‍ ബിരുദം സമ്പാദിച്ചു. യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത്, 1961-ൽ ലീ ലിൻഡയെ കണ്ടുമുട്ടി. പ്രണയബദ്ധരായ അവർ 1964 ആഗസ്റ്റിൽ വിവാഹിതരായി.
1060973969
ലീ ഹോയ് ചുൻ ചില ചൈനീസ് സിനിമകളിലെ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. അതിനാൽ കുഞ്ഞായിരിക്കുമ്പോൾ തന്നെ ബ്രൂസ് സിനിമയിലെത്തി. ബാല നടനായി ശ്രദ്ധേയനായ ലീ 18 വയസ്സായപ്പോഴേയ്ക്കും ഇരുപതോളം ചലച്ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 1958–1964 കാലഘട്ടത്തിൽ അഭിനയ മോഹം ഉപേക്ഷിച്ച് ലീ ആയോധന കലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1964-ലെ ലോംഗ് ബീച്ച് കരാട്ടെ ചാമ്പ്യൻഷിപ്പിലെ ലീയുടെ മാസ്മരിക പ്രകടനം കണ്ട പ്രസിദ്ധ ടെലിവിഷൻ നിർമ്മാതാവ് വില്യം ഡോസിയർ തന്റെ പുതിയ പരമ്പരയായ ഗ്രീൻഹോണറ്റിലേക്ക് ക്ഷണിച്ചതോടെയാണ്‌ ബ്രൂസ് ലീ, വീണ്ടും അഭിനയ രംഗത്തേയ്ക്കു വന്നത്. എ.ബി.സി.ആക്ഷൻ സീരീസില്‍പ്പെട്ട “ഗ്രീൻ ഹോർണറ്റ്”(Green Horneറ്റ്) എന്ന പരമ്പരയിലെ “കാറ്റോ”(Kato) എന്ന കഥാപാത്രമാകാനായിരുന്നു ക്ഷണം. 1965-ൽ ചിത്രീകരിച്ച പരമ്പര 1966-67 കാലഘട്ടത്തിലാണ്‌ സംപ്രേക്ഷണം ചെയ്തത്.
1971-ൽ തായ്‌ലാന്റിൽ ചിത്രീകരിച്ച ആദ്യ ചിത്രമായ “Tan Shan da Xiong”(ഇംഗ്ലീഷിൽ “The Big Boss”)-ലൂടെ ബ്രൂസ് ഹോങ് കോങിൽ വലിയ ചലനമുണ്ടാക്കി. തൊട്ടു പിന്നാലെ വന്ന “ഫിസ്റ്റ് ഓഫ് ഫ്യുറി”യും അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ഒരു ജനകീയ ഹീറോ ആയി ഉയർന്ന ലീ സ്വന്തമായി ചലച്ചിത്ര കമ്പനി ആരംഭിച്ചു. 1973-ൽ റോബർട്ട് ക്ലൗസ് സം‌വിധാനം ചെയ്ത എന്റെർ ദ ഡ്രാഗൺ ആയിരുന്നു അടുത്ത ചിത്രം. ഗോൾഡൻ ഹാർവെസ്റ്റ്- വാർണർ ബ്രോസ് നിർമ്മാണക്കമ്പനിയുടെ ആദ്യ ചിത്രമായിരുന്നു അത്. പക്ഷേ ചിത്രം റിലീസ് ചെയ്ത്, അന്നുവരെ ലോകസിനിമയിലുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് നാലു മില്യൺ അമേരിക്കൻ ഡോളർ ലാഭമുണ്ടാക്കി. എന്നാൽ, ലോക സിനിമയിലെ ഏഷ്യക്കാരനായ ആദ്യ സൂപ്പർ താരമാകുന്നത് കാണാൻ ലീ ജീവിച്ചിരുന്നില്ല!
090473
നേപ്പാളി സംസ്കാരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ഗെയിം ഓഫ് ഡെത്ത് (Game Of Death) എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ലീയുടെ അപ്രതീക്ഷിത അന്ത്യം. 1973 മെയ് 10-നായിരുന്നു മരണത്തിന്റെ ആദ്യ ലക്ഷണം പ്രകടമായത്. അന്ന് “എന്റർ ഫോർ ദ ഡ്രാഗണി”ന്റെ ശബ്ദലേഖനത്തിനിടെ ഗോൾഡൻ ഹാർവെസ്റ്റ് സ്റ്റുഡിയോയിൽ ബ്രൂസ് ലീ കുഴഞ്ഞു വീണു. ഹോങ് കോങിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ ചികിത്സയുടെ ഫലമായി ലീ താത്കാലികമായി രോഗമുക്തി നേടി.
1973 ജൂലൈ 20ന്‌ ഉച്ചയ്ക്ക് രണ്ടു മണിക്ക് റെയ്മണ്ട് ചോയുമായി “ഗെയീം ഓഫ് ഡെത്തി”ന്റെ നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്ത ശേഷം ലീയും ചോയും, 4 മണിക്ക് പ്രസ്തുത ചലച്ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന തായ് നടി ബെറ്റി ടിങ് പേയ്ന്റെ വീട്ടിലെത്തി. മൂവരും ചേർന്ന് തിരക്കഥയെക്കുറിച്ച് ചർച്ച നടത്തുന്നതിനിടെ, അത്താഴവിരുന്നിന്‌ ഒത്തുചേരാമെന്നു പറഞ്ഞ് റെയ്മണ്ട് ചോ യാത്ര പറഞ്ഞു.
കുറച്ചുനേരത്തെ ചർച്ചയ്ക്കുശേഷം തലവേദനയനുഭവപ്പെടുന്നുവെന്നു പറഞ്ഞ് ലീ വിശ്രമ മുറിയിലേയ്ക്കു പോയി. ബെറ്റി താൻ സ്ഥിരമായുപയോഗിക്കുന്ന ഒരു വേദനസംഹാരി നൽകി. അത്താഴവിരുന്നിന്‌ ലീയെ കാണാത്തതിനാൽ ബെറ്റിയുടെ വീട്ടിലെത്തിയ ചോ അദ്ദേഹം അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. അവരിരുവരും ചേർന്ന് അദ്ദേഹത്തെ ഹോങ് കോങിലെ പ്രശസ്തമായ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലേയ്ക്കു കൊണ്ടുപോയെങ്കിലും മാർഗ്ഗമധ്യേ മരണം സംഭവിച്ചു.

മലയാളികളുടെ ശീമ തമ്പുരാന് ജന്മദിനാശംസകള്‍


ചലച്ചിത്ര നടൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ നസറുദ്ദീൻ ഷായുടെ ജന്മദിനമാണ് ഇന്ന്. ഉത്തർ പ്രദേശിലുള്ള ബാരബാങ്കി ജില്ലയിൽ 1950, ജൂലൈ 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. അജ്മീറില്‍ ഉള്ള സെയിന്റ് ആൻസെൽ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാ, അലിഗഡ് മുസ്ലീം യൂണിവേർഴ്സിറ്റിയിൽ നിന്ന് 1971-ൽ കലയിൽ ബിരുദം നേടി. ഡൽഹിയിലുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠനം നടത്തിയിട്ടുണ്ട്.
1980-ൽ പുറത്തിറങ്ങിയ ഹം പാഞ്ച് എന്ന സിനിമയോടുകൂടി അഭിനയരംഗത്തെത്തിയ നസറുദ്ദീൻ ഷാ, ബോളിവുഡിലെ വ്യാണിജ്യ ചലച്ചിത്രങ്ങളിലും സമാന്തര ചലച്ചിത്രങ്ങളിലും ഒരേ പോലെ അഭിനയിച്ച് വിജയം കൈവരിച്ചു. ചില അന്തർദേശീയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദ ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെൻ (The League of Extraordinary Gentlemen) എന്ന ചലച്ചിത്രത്തിലെ ക്യാപ്റ്റൻ നെമോ എന്ന കഥാപാത്രം അവയിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ഇജാസത് (1987), ജൽ‌വ (1988), ഹീറോ ഹീരാലാൽ (1988) എന്നിവ നസറുദ്ദീൻ ഷാ നായകനായ സിനിമകളാണ്. 1988-ൽ ഷാ നായകനും അദ്ദേഹത്തിന്റെ ഭാര്യ രത്ന പാഠക് നായികയും ആയി ഇൻസ്പെക്റ്റർ ഗോട്ടേ എന്ന സിനിമയും പുറത്തിറങ്ങി. ഗുലാമി (1985), ത്രിദേവ് (1989), വിശ്വാത്മ (1992) എന്നിവയായിരുന്നു പീന്നീട് അദ്ദേഹം അഭിനയിച്ച മുഖ്യ സിനിമകൾ.
1993 – ൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന മലയാള ചിത്രത്തിൽ ഷാ അവിസ്മരണീയമാക്കിയ ശീമ തമ്പുരാൻ എന്ന കഥാപാത്രം മലയാളികൾ മറക്കാൻ വഴിയില്ല. 1940- കളിലെ സാമൂഹ്യ പശ്ചാത്തലം അനാവരണം ചെയ്യുന്ന ചലച്ചിത്രത്തിന്റെ കേന്ദ്ര പ്രമേയം താഴ്ന്ന ജാതിക്കാരനായ പൊന്തൻമാടയും(മമ്മൂട്ടി) ഐറിഷ് റിപബ്ലിക് ആർമിയെ പിന്തുണച്ചതിന്റെ പേരിൽ ഇംഗ്ലണ്ട് ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും(ഷാ) തമ്മിലുള്ള അസ്വാഭാവിക ബന്ധമാണ് ചിത്രം പറയുന്നത്. സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമ തമ്പുരാൻ എന്നീ രണ്ട്  കഥകളുടെ ദൃശ്യാവിഷ്കാരം കൂടിയായിരുന്നു ചിത്രം.
cover
ഷായുടെ സ്വപ്നമായിരുന്നു മഹാത്മാ ഗാന്ധിയുടെ റോൾ അഭിനയിക്കണം എന്നത്. 2000-ത്തിൽ കമലഹാസന്റെ ഹേ റാം എന്ന ചിത്രം ഈ ആഗ്രഹത്തിന്റെ പൂർത്തീകരണമായി. മഹാത്മാ ഗാന്ധി വധം ഘാതകന്റെ ദൃഷ്ഠിയിൽ നിന്ന് കാണാനുള്ള ഒരു ശ്രമമായിരുന്നു ഈ സിനിമ.
2001-ൽ പുറത്തിറങ്ങിയ മൺസൂൺ വെഡ്ഡിങ്ങ് എന്ന സിനിമയും 2003-ൽ ഷെയിൻ കോണറിയോടൊപ്പം അഭിനയിച്ച ദ ലീഗ് ഓഫ് എക്ടാ ഓർഡിനറി ജെന്റിൽമെൻ എന്ന സിനിമയും ആണ് അദ്ദേഹം അഭിനയിച്ച പ്രധാന വിദേശചിത്രങ്ങൾ.
2006-ൽ നിർമ്മിക്കപ്പെട്ട യൂ ഹോതാ തൊ ക്യാ ഹോത എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാനസം‌രംഭം. ഈ സിനിമയിൽ പരേശ് റാവൽ, ഇർഫാൻ ഖാൻ, അയിഷ ടാക്കിയ തുടങ്ങിയവരാണ് വേഷമിട്ടത്.