ജാൻസി ജോസിന്റെ സ്വപ്നേപി ഒരു വീട്ടമ്മയുടെ സ്വപ്നാവസ്ഥയുടെ വിവരണമാണ്.ആ സ്വപ്നമാകട്ടെ വായനക്കാരനെ കൊണ്ടെത്തിക്കുന്നത് സ്ത്രീ സ്വാതന്ത്യത്തിന്റെ മേച്ചിൻ പുറങ്ങളിലേക്കാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾക്ക് മാറ്റം വരുകയും വിദ്വേഷത്തിന്റെ ഭാഷയ്ക്ക് ലയം സംഭവിച്ച് അത് അവകാശത്തെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്യുന്നിടത്തേക്കാണ് സ്വപ്നേപി കടന്നുവരുന്നത്. അനിതാതമ്പിയുടെ മുറ്റമടിക്കുമ്പോൾ എന്ന കവിതയെപ്പോലെ ആഗ്രഹങ്ങളുടെ ഭാഷയല്ല ആജ്ഞയുടെ കനത്ത ഭാഷയെ അതിന്റെ പ്രഹരപരിസരത്തിൽ വേണ്ടുവിധം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ജാൻസി ജോസഫ്.
സ്ത്രീയുടെ വസ്ത്രധാരണരീതികളിൽ പുരുഷൻ പുലർത്തുന്ന ആസ്വാദന കാഴ്ച്ചയ്ക്കൊരു മറുപുറമൊരുക്കാൻ ഈ കഥയിലൂടെ ജാൻസി ജോസഫിന് കഴിഞ്ഞിട്ടുണ്ട്. ആ കാഴ്ച്ചയാകട്ടെ സ്ത്രീയുടെ വസ്ത്രധാരണ രീതിയിൽ പുരുഷനെ കുരുക്കിയിടുന്ന ഒന്നാണ്.സ്ത്രീയിൽ നിന്നും വിഭിന്നമായി പുരുഷൻ അനുഭവിക്കുന്ന സ്വാതന്ത്ര്യലോകത്തേക്ക് സ്വപ്നത്തിലൂടെയുള്ള സ്ത്രീയുടെ പരകായപ്രവേശമാണീ കഥ. എന്നാൽ സ്വപ്നത്തിൽ പോലും ചോരയൊലിപ്പിക്കുന്ന യാഥാർത്ഥ്യം കഥക്കവസാനം അവളെ തിരിഞ്ഞു കൊത്തുന്നുണ്ട്.ആ യാഥാർത്ഥ്യത്തിലേക്കുള്ള ഇറക്കം തന്നെയാണ് ഈ കഥയെ മനോഹരമാക്കുന്നതും.
No comments:
Post a Comment